മകനെ തട്ടിക്കൊണ്ട് പോയെന്ന പരാതി; പൊലീസ് കേസ് അന്വേഷിക്കുന്നില്ലെന്ന് വിധവയായ വീട്ടമ്മയുടെ പരാതി
- വിഷയത്തിന്‍റെ നിജസ്ഥിതി അന്വേഷിക്കേണ്ടതിനാലാണ് നടപടിയുണ്ടാകാൻ വൈകിയതെന്നും ചേവായൂർ പൊലീസ്.
കോഴിക്കോട്: അയൽവാസികൾ ആക്രമിക്കുന്നു എന്ന് പലവട്ടം പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് വീട്ടമ്മയുടെ പരാതി. കഴിഞ്ഞ ദിവസം മകനെ ഗുണ്ടകൾ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയതോടെ കോഴിക്കോട് ചേവായൂർ സ്വദേശിയായ വിധവയായ വീട്ടമ്മ വീണ്ടും പരാതി നൽകി. പരാതി അന്വേഷിക്കുന്നുണ്ടെന്നാണ് പൊലീസിന്‍റെ വിശദീകരണം.
ചേവായൂർ മാലൂർ കോളനിയിലെ താമസക്കാരിയായ ജലജയാണ് പരാതിക്കാരി. ഇവരും രണ്ട് മക്കളും പ്രായമായ അമ്മയുമാണ് വീട്ടിൽ താമസിക്കുന്നത്. ഭർത്താവ് മരിച്ചതിനെ തുടർന്ന് ജലജ സ്വന്തം വീട്ടിലേക്ക് താമസം മാറിയപ്പോൾ വീട് വാടകയ്ക്ക് കൊടുത്തിരുന്നു. പിന്നീട് വാടക്കകാരനോട് ഒഴിയാൻ ആവശ്യപ്പെട്ടെങ്കിലും അയാൾ തയ്യാറാകാത്തതിനെ തുടർന്ന് ബന്ധുക്കൾ ഇടപെട്ട് വീട് ഒഴിപ്പിച്ചു. ജലജയും കുടുംബവും വീട്ടിൽ താമസം തുടങ്ങിയതോടെ വാടകക്കാരന്‍റെ ബന്ധുവായ അയൽ വീട്ടിലെ സ്ത്രീ ഉപദ്രവിക്കാൻ തുടങ്ങി.
നിരവധി തവണ ചേവായൂർ പൊലീസിൽ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. മകനെ ഗുണ്ടകൾ തട്ടിക്കൊണ്ട് പോയ പരാതിയിൽ കേസെടുത്തതായും വിഷയത്തിന്‍റെ നിജസ്ഥിതി അന്വേഷിക്കേണ്ടതിനാലാണ് നടപടിയുണ്ടാകാൻ വൈകിയതെന്നും ചേവായൂർ പൊലീസ് പറഞ്ഞു.