ഭർത്താവിന്‍റെ കൊലക്കേസില്‍ വിട്ടയക്കപ്പെട്ട പ്രതിയെ ഭാര്യ തലയ്ക്കടിച്ച് കൊന്നു
മറയൂർ: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ കോടതി വിട്ടയച്ച പ്രതിയെ, കൊല്ലപ്പെട്ടയാളുടെ ഭാര്യ ജതലയ്‌ക്കടിച്ചു കൊലപ്പെടുത്തി. കോയമ്പത്തൂർ പെരിയനായ്ക്കർ സ്വദേശി രവികുമാറിനെയാണ് സുഗന്ധി എന്ന സ്ത്രീ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. രവികുമാറിന്‍റെ സുഹൃത്തായിരുന്നു കൊല്ലപ്പെട്ട രങ്കസ്വാമിയുടെ ഭാര്യയാണ് സുഗന്ധി.
സുഗന്ധിയെ കോടതി റിമാൻഡ് ചെയ്തു. രങ്കസ്വാമിയെ കൊന്ന കേസിലാണു രവികുമാറിനെ നേരത്തെ കോടതി വിട്ടയച്ചത്.രങ്കസ്വാമിയും രവികുമാറും സുഹൃത്തുക്കളായിരുന്നു. 2015 ജൂൺ അഞ്ചിന് ഇരുവരും മദ്യപിക്കേ തർക്കമുണ്ടായി. ഇതിനുശേഷം ഉറങ്ങിക്കിടന്ന രങ്കസ്വാമിയെ അമ്മിക്കല്ലെടുത്തു രവികുമാർ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്.
ഈ മാസം 14നു വിധി വന്നപ്പോൾ സാക്ഷികളില്ലാത്തതിനെ തുടർന്നു രവികുമാറിനെ കോടതി വിട്ടയച്ചു. ഇതിനുശേഷം രണ്ടുതവണ രവികുമാർ സുഗന്ധിയുമായി വഴക്കുണ്ടാക്കി. കഴിഞ്ഞദിവസം കാളിപാളയം ബസ് സ്റ്റാൻഡിനു സമീപം രവികുമാറിനെ സുഗന്ധി കല്ലുകൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.