കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചു
റാന്നിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. റാന്നി തെക്കേപ്പുറം മേലേപ്പുരയിൽ മാത്യുക്കുട്ടിയാണ് പന്നിയുടെ കുത്തേറ്റ് മരിച്ചത്. വന്യമൃഗശല്യം പരിഹരിക്കാത്തതിനെതിരെ നാട്ടുകാർ മൃതദേഹവുമായി പ്രതിഷേധിച്ചു.
പത്തനംതിട്ട: റാന്നിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. റാന്നി തെക്കേപ്പുറം മേലേപ്പുരയിൽ മാത്യുക്കുട്ടിയാണ് പന്നിയുടെ കുത്തേറ്റ് മരിച്ചത്. വന്യമൃഗശല്യം പരിഹരിക്കാത്തതിനെതിരെ നാട്ടുകാർ മൃതദേഹവുമായി പ്രതിഷേധിച്ചു.
റബർ ടാപ്പിങ്ങിനായി രാവിലെ തോട്ടത്തിൽ, എത്തിയ മാത്യുക്കുട്ടിയെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും പന്നി ആക്രമണം തുടർന്നു. അവശനായ മാത്യുക്കുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആക്രമണം ചെറുക്കുന്നതിനിടെ മാത്യുകുട്ടിയുടെ കൈവശമുണ്ടായിരുന്ന ടാപ്പിങ് കത്തി കൊണ്ട് പരിക്കേറ്റ പന്നി ചത്തു. നഗരത്തിന് സമീപം പന്നിയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു.
വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എത്താതെ മൃതദേഹം കൊണ്ട് പോകാൻ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. ഒടുവിൽ വനം വകുപ്പും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ജനങ്ങളെ ശാന്തരാക്കി. മാത്യുക്കുട്ടിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ ആശ്വാസ സഹായം ഒരാഴ്കകം കൈമാറുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.മാത്യുക്കുട്ടിയുടെ മൃതശരീരം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.