വനംവകുപ്പിന്‍റെ കുറ്റവാളി പട്ടികയില്‍ സല്‍മാന്‍ ഖാനും

ദില്ലി: വനംവകുപ്പിന്‍റെ കുറ്റവാളി പട്ടികയില്‍ മുപ്പത്തിയൊമ്പതാം നമ്പറുകാരനായി ബോളിവുഡ് നടന്‍ർ സല്‍മാന്‍ ഖാന്‍. വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെ വെബ്സൈറ്റിലാണ് സല്‍മാന്‍ഖാന്‍ ഉള്‍പ്പെട്ട പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുറ്റവാളികളുടെ ഭൂതകാല പശ്ചാത്തലം വ്യക്തമാക്കുന്നത് വഴി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ജോധ്പൂര്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതാണ് സല്‍മാന്‍ ഖാന്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ കാരണം. അഞ്ച് വര്‍ഷം തടവിനാണ് കോടതി സല്‍മാനെ ശിക്ഷിച്ചത്. തുടര്‍ന്ന് ജാമ്യം ലഭിച്ച സല്‍മാന്‍ ഒരുദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയിരുന്നു. മെയ് 7നാണ് സല്‍മാന്‍റെ ജാമ്യാപേക്ഷയില്‍ തുടര്‍വാദം കേള്‍ക്കുക. 1972ലെ വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരം കേസെടുത്ത് ജയിലിലടക്കപ്പെട്ടവരാണ് സല്‍മാനൊപ്പം പട്ടികയിലുള്ള മറ്റ് കുറ്റവാളികള്‍. 

1998 സെപ്റ്റംബർ 26ന് ജോദ്പൂരിലെ ഭവാദിൽ വച്ചും 28ന് ഗോദാഫാമിൽ വച്ചുമാണ് സൽമാൻ കൃഷ്ണമൃഗത്തെ വേട്ടയാടിയത്. 2007-ല്‍ ഈ കേസില്‍ അഞ്ചുകൊല്ലം തടവിന് ശിക്ഷിക്കപ്പെട്ട സല്‍മാന്‍ ഓരാഴ്ചത്തെ ജയില്‍വാസത്തിനുശേഷം ജാമ്യത്തിലിറങ്ങുകയായിരുന്നു. 1998 ഒക്ടോബറില്‍ ഹം സാത്ത് സാത്ത് ഹേ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് താരങ്ങള്‍ രാജസ്ഥാനിലെ ജോധ്പൂരിലെത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം. കങ്കാണി ഗ്രാമത്തില്‍ രാത്രി വേട്ടയ്ക്കിറങ്ങിയ ഖാനും സംഘവും കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്നായിരുന്നു കേസ്. 

20 വര്‍ഷത്തെ നിയമപോരാട്ടത്തിനു ശേഷമാണ് സല്‍മാന്‍ഖാന്‍ ശിക്ഷിക്കപ്പെടുന്നത്. ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശംവച്ച കേസില്‍ സല്‍മാനെ നേരത്തേ കോടതി വെറുതേ വിട്ടിരുന്നു. മറ്റൊരു മാന്‍വേട്ട കേസില്‍ നിന്ന് രണ്ടുകൊല്ലം മുമ്പ് ഖാന്‍ ശിക്ഷകിട്ടാതെ രക്ഷപെട്ടിരുന്നു. ചിങ്കാരമാനുകളെ കൊന്നകേസിലാണ് ജോധ്പുര്‍ കോടതി സല്‍മാനെ കോടതി വെറുതെവിട്ടത്. 2002-ല്‍ വഴിയരികില്‍ ഉറങ്ങിക്കിടന്നവരെ കാര്‍ കയറ്റി കൊന്നുവെന്ന കേസിലും ഖാന് ശിക്ഷിക്കപ്പെട്ടില്ല.