കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന്റെ പ്രതികരണം അർദ്ധസത്യങ്ങൾ മാത്രമാണെന്നും ശശീന്ദ്രൻ വിമർശിച്ചു. മലയോര ജനതയുടെ ആവശ്യങ്ങൾ നിരാകരിക്കുന്ന നിലപാടാണിത്.

തിരുവനന്തപുരം: വന്യജീവി പ്രശ്നത്തിലെ കേന്ദ്ര സർക്കാർ നിലപാട് അം​ഗീകരിക്കാനാകില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന്റെ പ്രതികരണം അർദ്ധസത്യങ്ങൾ മാത്രമാണെന്നും ശശീന്ദ്രൻ വിമർശിച്ചു. മലയോര ജനതയുടെ ആവശ്യങ്ങൾ നിരാകരിക്കുന്ന നിലപാടാണിത്. വെടിവെയ്ക്കാൻ കേന്ദ്രം പറയുന്ന ചട്ടങ്ങൾ അപ്രായോ​ഗികമാണെന്നും വനംമന്ത്രി അഭിപ്രായപ്പെട്ടു.

കടുവ, പുലി എന്നിവ ജനവാസ കേന്ദ്രങ്ങളിൽ എത്തിയാൽ കേന്ദ്രം നിർദേശിച്ച ചട്ടങ്ങൾ പാലിക്കാൻ കഴിയില്ല. അപഹാസ്യമായ ഉപാധികളാണ് കേന്ദ്രം നിർദേശിച്ചിരിക്കുന്നത്. കേന്ദ്ര നിർദേശം പാലിക്കുന്നതിന് കൂടുതൽ സമയം ആവശ്യമാണ്. അത് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ടെന്നും ശശീന്ദ്രൻ ചൂണ്ടിക്കാട്ടി. കേന്ദ്ര നീക്കം കേരള സർക്കാരിന് എതിരാണെന്നും ഇതിൽ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്നും വനംമന്ത്രി പറഞ്ഞു.

ആകെ ഉള്ള വനാതിർത്തിയിൽ 70 ശതമാനത്തിൽ ആണ് ഫെൻസിങ് ഉള്ളത്. അതിൽ 20 ശതമാനം പ്രവർത്തന രഹിതമാണ്. ഇത് തിരികെ പ്രവർത്തനക്ഷമമാക്കും. ബാക്കി ഉള്ള സ്ഥലത്ത് ഫെൻസിങ് നടത്തുകയും ചെയ്യും. അതിന് ടെണ്ടർ വിളിക്കും. നിലവിലെ കേന്ദ്ര ചട്ടത്തിൽ ഇളവ് തന്നേ തീരൂ എന്നും കേന്ദ്രത്തിൻ്റെ ഇരട്ടത്താപ്പിൻ്റെ ദുരന്തം ആണ് മലയോര ജനത അനുഭവിക്കുന്നതെന്നും വനംമന്ത്രി ശശീന്ദ്രൻ വിശദമാക്കി.

Asianet News Live | Singapore Cargo Ship | Nilambur Bypoll| Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്