ഒരുപാട് സ്ത്രീകള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ആഗ്രഹമുണ്ടെങ്കിലും ജീവനില്‍ ഭയമുള്ളതുകൊണ്ടും കുടുംബം ഒറ്റപ്പെട്ട് പോകുമെന്ന സാമൂഹ്യ സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ടുമാണ് പോകാത്തത്. ശബരിമലയിലെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് തനിക്ക് ആശങ്കയില്ല
കോഴിക്കോട്: വടക്കൻ കേരളത്തിൽ നിന്ന് കൂടുതൽ സ്ത്രീകൾ മല ചവിട്ടും. തീര്‍ത്ഥാടന കാലത്ത് സ്ത്രീകളുടെ സംഘം ശബരിമലയിലേക്ക് പോകുമെന്ന് അധ്യാപികയും ദളിത് പ്രവര്‍ത്തകയുമായ ബിന്ദു പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നപ്പോള്‍ തന്നെ നിരവധി സ്ത്രീകള്‍ ശബരിമലയിലേക്ക് പോയാലോയെന്ന ആഗ്രഹം അറിയിച്ച് വിളിച്ചിരുന്നു.
ശബരിമലയിലേക്ക് പോവുക ഒറ്റയ്ക്കായിരിക്കില്ല ഒരു സംഘമായി ആയിരിക്കുമെന്നും ബിന്ദു ടീച്ചര്‍ വിശദമാക്കി. ഒരുപാട് സ്ത്രീകള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ആഗ്രഹമുണ്ടെങ്കിലും ജീവനില്‍ ഭയമുള്ളതുകൊണ്ടും കുടുംബം ഒറ്റപ്പെട്ട് പോകുമെന്ന സാമൂഹ്യ സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ടുമാണ് പോകാത്തത്. ശബരിമലയിലെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് തനിക്ക് ആശങ്കയില്ല. എല്ലാ സുരക്ഷാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.
തെരുവില്‍ സ്ത്രീകള്‍ സമരം ചെയ്യുന്നത് വിശ്വാസത്തിന്റെ പേരില്‍ അല്ല. അവര്‍ രാഷ്ട്രീയ അജണ്ടയുടെ ഉപകരണങ്ങളാണ്. ആത്മാഭിമാനമുള്ള ഒരു സ്ത്രീയ്ക്കും ആര്‍ത്തവം അശുദ്ധിയല്ലെന്ന് ബിന്ദു ടീച്ചര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോട്ടയം കറുകച്ചാല്‍ സ്വദേശിയായ ബിന്ദു കോഴിക്കോട് ചേവായൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയാണ്.
