ദില്ലി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരായ പാക് ഗൂഢാലോചന ആരോപണത്തില്‍ മോദി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റിലെ ഇരുസഭകളും പ്രക്ഷുബ്ധമായി. മന്മോഹന്‍ സിങ് പാകിസ്ഥാനുമായി ഗൂഢനടത്തിയെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പറഞ്ഞത്. 

Add Asianetnews as a Preferred SourcegooglePreferred

പ്രധാനമന്ത്രി സഭയിലെത്തി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതോടെ ലോകസഭ രണ്ടുതവണ തടസപ്പെട്ടു. രാജ്യസഭയിലും പ്രതിപക്ഷം ബഹളം വയ്ക്കുകയും നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തതോടെ രണ്ടു തവണ തടസപ്പെട്ട സഭ ഇന്നത്തേക്ക് പിരിഞ്ഞു.

ആരും മാപ്പു പറയാന്‍ പോകുന്നില്ലെന്ന വെങ്കയ്യ നായിഡുവിന്‍റെ പരമാര്‍ശം രാജ്യസഭയില്‍ വന്‍ പ്രതിഷേധത്തിന് വഴിയൊരുക്കി. ലോകസഭയില്‍ പ്രതിഷേധത്തിനിടെ സഭാ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സ്വീകരിച്ച സ്പീക്കര്‍ സുമിത്ര മഹാജന്‍റെ ശ്രമങ്ങളും ഫലം കണ്ടില്ല. 

അതേസമയം രാജ്യസഭയില്‍ കൃത്യസമയത്ത് എത്താത്ത മന്ത്രിമാരുടെ നടപടിയില്‍ രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡു അതൃപ്തി അറിയിച്ചു. സമയം പാലിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പാര്‍ലമെന്‍ററഇ കാര്യമന്ത്രി അനന്ത് കുമാറിനെ ചുമതലപ്പെടുത്തി.