അയോധ്യ ക്ഷേത്രത്തിലെ കാണിക്ക മോഷണത്തെ തുടർന്ന് ജീവനക്കാർക്ക് പോക്കറ്റില്ലാത്ത ഗൗൺ അടക്കം പുതിയ പ്രോട്ടോകോൾ ഏർപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ ട്രസ്റ്റ് നേതൃത്വത്തിലെ അനില്‍ മിശ്രയെ മാത്രം കുറ്റപ്പെടുത്തുകയും ചമ്പത് റായിയെ ഒഴിവാക്കുകയും ചെയ്തത് വിവാദമായി.
ലഖ്നൗ: അയോധ്യ ക്ഷേത്രക്കൊള്ള ഓരോ ദിവസം പുതിയ വിവരങ്ങൾ പുറത്ത് വരുന്നതിനിടെ കാണിക്ക എണ്ണുന്ന ജീവനക്കാർക്ക് പുതിയ പ്രോട്ടോകോൾ ഏർപ്പെടുത്തി. നീല നിറത്തിൽ യൂണിഫോമിനൊപ്പം പോക്കറ്റില്ലാത്ത ഗൗൺ ധരിച്ച് മാത്രം ഇനി കാണിക്ക എണ്ണണം. കാണിക്ക എണ്ണുന്നതിന് മുൻപും ശേഷവും ദേഹപരിശോധന ഉണ്ടാകും. ഇടവേളക്ക് ഇറങ്ങിയാലും പരിശോധന നടത്തും. വസ്ത്രങ്ങൾ മാറുന്നതിന് പ്രത്യേകം മുറി സജ്ജമാക്കി. നിരീക്ഷണത്തിന് കൂടുതൽ സുരക്ഷ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.
കോൺഗ്രസിനും സമാജ് വാദി പാർട്ടിക്കുമെതിരെ കടുത്ത വിമര്‍ശനമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നയിക്കുന്നത്. ഏക്കർ കണക്കിന് വഖഫ് ഭൂമി തട്ടിയെടുത്തവരാണ് അയോധ്യക്കായി കണ്ണീരൊഴുക്കുന്നതെന്ന് യോഗി പറഞ്ഞു. നേതാക്കൾക്ക് മുന്നിൽ ഓന്ത് തോറ്റുപോകുമെന്നും യോഗി ആദിത്യനാഥ് പരിഹസിച്ചു. അതേസമയം, അയോധ്യ ക്ഷേത്രക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത് ചമ്പത് റായിയുടെ പേര് ഒഴിവാക്കിയാണ്. ട്രസ്റ്റ് നേതൃതലത്തില്‍ അനില്‍ മിശ്രയെ മാത്രമാണ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്. പുതുതായി ചുമതലയേറ്റ താല്‍ക്കാലിക ജനറല്‍ സെക്രട്ടറി കൃഷ്ണമോഹന്‍റെ അയോധ്യയിലെ ഭൂമി ഇടപാടില്‍ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
എസ്ഐടി ചമ്പത് റായിയെ വെള്ളപൂശുമെന്ന പ്രതിപക്ഷ ആക്ഷേപം ശരിവയ്ക്കും വിധമാണ് 9 പേജുള്ള പ്രാഥമിക റിപ്പോര്‍ട്ട്. മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത് റായിയെ ഒഴിവാക്കി ഭരണപമായ വീഴ്ച സംഭവിച്ചത് മുന്‍ ട്രസ്റ്റി അനില്‍ മിശ്രക്ക് മാത്രമാണെന്നാണ് ഇടക്കാല റിപ്പോര്‍ട്ടിലുള്ളത്. പണം എണ്ണിതിട്ടപ്പെടുത്തുന്ന സ്ഥലത്ത് നടപടി ക്രമങ്ങള്‍ പാലിക്കാതിരുന്നത് അനില്‍ മിശ്രയുടെ വീഴ്ചയായാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ചമ്പത് റായിക്കെതിരെ പ്രതികള്‍ നല്‍കിയ മൊഴികളുടെ നിജസ്ഥിതി പോലും പരിശോധിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ ചമ്പത് റായിയുടെ ഡ്രൈവറായിരുന്ന ടിന്നു യാദവിന്‍റെ സ്വാധീനം സ്ഥിരീകരിക്കുന്ന എസ്ഐടി ഒരിടത്തും രേഖപ്പെടുത്താതെ പണം എണ്ണുന്ന മുറിയുടെ താക്കോല്‍ അയാളെ ഏല്‍പ്പിച്ചിരുന്നത് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇപ്പോള്‍ തുടരുന്ന അന്വേഷണത്തില്‍ ചമ്പത് റായിയുടെ സ്വത്ത് വിവരങ്ങള്‍ അന്വേഷണ സംഘം തേടിയിട്ടുണ്ട്.


