ജയ്പുര്‍: കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി യുവതിയെ അഞ്ച് വര്‍ഷത്തോളം രണ്ട്‌പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്തതായി പരാതി. ജയ്പുര്‍ സ്വദേശിനിക്കാണ് അയല്‍ക്കാരായ രണ്ടുപേരുടെ ക്രൂരമായ പീഡനമേല്‍ക്കേണ്ടി വന്നത്. 2012ല്‍ പകര്‍ത്തിയ കുളിമുറി ദൃശ്യങ്ങള്‍ കാണിച്ച് യുവതിയെ അഞ്ച് വര്‍ഷത്തോളം പീഡനത്തിനിരയാക്കുകയായിരുന്നു.

ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണകളായി യുവതിയുടെ കൈയില്‍ നിന്ന് പണം തട്ടുകയും ചെയ്തു. പണം നല്‍കാന്‍ തയ്യാറാകാതിരുന്നപ്പോള്‍ ശാരീരികമായി ഉപദ്രവിച്ചതായും പരാതിയില്‍ പറയുന്നു.

പരാതിയില്‍ അയല്‍വാസികളായ കുല്‍ദീപ് ജാട്, വിക്കി എന്നിവരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. വിവാഹിതയായ യുവതിയെ തുടര്‍ച്ചയായി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതിനും ശാരീരിക പീഡനത്തിനും കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

യുവതിയെ വൈദ്യപരിശോധന നടത്തി മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി രേഖപ്പെടുത്തി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച ദൃശ്യങ്ങള്‍ കണ്ടെടുക്കുമെന്നും പൊലീസ് അറിയിച്ചു.