യുവതിയെ പിടിച്ചുപറിക്കാൻ ശ്രമിച്ചയാളെ ഭർതൃസഹോദരി പിന്തുടർന്ന് പിടികൂടി
ദില്ലി: ബൈക്കിലെത്തിയ സംഘം ഒാടിക്കൊണ്ടിരുന്ന ഒാട്ടോയിൽ നിന്ന് 28കാരിയായ യുവതിയെ വീഴ്ത്തി പിടിച്ചുപറിക്കാൻ ശ്രമിച്ചു. പിടിച്ചുപറി ശ്രമത്തെ പ്രതിരോധിക്കുന്നതിനിടെ യുവതി പുറത്തേക്ക് വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഘത്തിലെ ഒരാളെ യുവതിയുടെ കൂടെയുണ്ടായിരുന്ന ഭർതൃസഹോദരി പിന്തുടർന്ന് പിടിച്ചുവീഴ്ത്തി.
കിഴക്കൻ ദില്ലിയിലാണ് സംഭവം. പിടിച്ചുപറി സംഘത്തിലെ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒരാളെ സംഭവ സ്ഥലത്ത് നിന്ന് തന്നെയാണ് പിടികൂടിയത്.
രുചിക ജാജു എന്ന സ്ത്രീയാണ് ആക്രമണത്തിനിരയായത്. ഷാഹ്ദരയിൽ ഭർത്താവ് പങ്കെടുത്ത വോളിബാൾ ടൂർണമെന്‍റ് കണ്ടുമടങ്ങുന്നതിനിടെയാണ് പിടിച്ചുപറി സംഘം യുവതിയെ ലക്ഷ്യമിട്ടത്.
പിടിച്ചുപറിക്കിടെ ബൈക്ക് തെന്നി വീണതിനാൽ സംഘത്തിന് പെട്ടെന്ന് രക്ഷപ്പെടാനായില്ല. രുചിക ഭർതൃസഹോദരിക്കൊപ്പമായിരുന്നു യാത്ര ചെയ്തിരുന്നത്. ഭർതൃസഹോദരി പിടിച്ചുപറി സംഘത്തിലെ ഒരാളെ പിന്തുടരുകയും പിടിച്ചുവീഴ്ത്തുകയുമായിരുന്നു. മറ്റൊരാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒാട്ടോയാത്രക്കാരായ സ്ത്രീകളെ കൊള്ളയടിക്കാനുള്ള ശ്രമത്തിന്റെ ഒടുവിലത്തെ ഇരയാണ് രുചിക. ഇൗ വർഷം ഇതെ രീതിയിൽ 12 സ്ത്രീകൾക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.