ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലെ പഹ്റേത്ത ഗ്രാമത്തിലാണ് സംഭവം

ലഖ്നൗ: ചപ്പാത്തി കരിഞ്ഞതിന്‍റെ പേരിൽ മുത്തലാഖ് ചൊല്ലിയെന്ന് ഉത്തര്‍പ്രദേശ് പൊലീസിന് യുവതിയുടെ പരാതി. ഭര്‍ത്താവ് ബലമായി വീട്ടിൽ നിന്ന് പുറത്താക്കിയെന്നും യുവതി നല്‍കിയ പരാതിയിൽ പറയുന്നു. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലെ പഹ്റേത്ത ഗ്രാമത്തിലാണ് സംഭവം.

പരാതിയുടെ അടിസ്ഥാനത്തിൽ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കുമെന്ന് സ്ഥലം എ.എസ്.പി അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് യുവതിയുടെ വിവാഹം നടന്നത്. മുത്തലാഖ് ചൊല്ലുന്നതിന് മൂന്ന് ദിവസം മുന്‍പ് തന്നെ ഭര്‍ത്താവ് ദേഹോപദ്രവം ചെയ്തതായും പരാതിയില്‍ പറയുന്നു. സിഗരറ്റ് കുറ്റി ഉപയോഗിച്ച് ദേഹത്ത് പൊളളിച്ചതായി യുവതിയുടെ പരാതിയില്‍ പറഞ്ഞതായി പൊലീസ് പറയുന്നു. ഓഗസ്റ്റ് 22 നാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.