ഹസ്സന്‍: മദ്യപാനിയായ ഭര്‍ത്താവിന്‍റെ മെഡിക്കല്‍ ബില്‍ നല്‍കാന്‍ അമ്മ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. കര്‍ണ്ണാടകയിലെ ഹസ്സന്‍ ജില്ലയില്‍ രണ്ട് മാസം മുമ്പ് വിറ്റ കുഞ്ഞിനെ കഴിഞ്ഞ ദിവസം അമ്മയ്ക്ക് തിരിച്ചുകിട്ടി. സെപ്തംബര്‍ 17 നാണ് ജ്യോതി ജോലിയില്‍ നിന്ന് വിരമിച്ച നഴ്‌സിന് 21,000 രൂപയ്ക്ക് തന്‍റെ കുഞ്ഞിനെ വിറ്റത്. ലഹരിവിമുക്ത സെന്‍ററില്‍ ഭര്‍ത്താവിന്‍റെ ബില്‍ അടയ്ക്കാന്‍ വേണ്ടിയായിരുന്നു കുഞ്ഞിനെ വിറ്റത്. നഴ്‌സ് ആ കുഞ്ഞിനെ മറ്റൊരു സ്ത്രീക്ക് നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ശിശുക്ഷേമ വകുപ്പിനും വനിതാ-ശിശു വികസന വകുപ്പും ഒരു ഊമക്കത്ത് ലഭിച്ചതിനെ തുടര്‍ന്നുള്ള അന്വേക്ഷണത്തിനൊടുവിലാണ് ബേലൂര്‍ പട്ടണത്തില്‍ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടികളെ വില്‍ക്കുന്ന സംഘത്തിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡി.ഡബ്ല്യു.ഇ. ഡെപ്യൂട്ടി ഡയറക്ടര്‍ പദ്മയാണ് ഉത്തരവിട്ടു.

ശാന്തമ്മ എന്ന നഴ്‌സിനാണ് ജ്യോതി കുഞ്ഞിനെ വിറ്റതെന്ന് സി.ഡബ്ല്യൂ.സി ചെയര്‍പേഴ്‌സണ്‍ കോമല പറഞ്ഞു. ഇതിനു മുമ്പും ശാന്തമ്മ സമാന കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അന്വേക്ഷണ സംഘം കണ്ടെത്തി. ജ്യോതി കുഞ്ഞിനെ പ്രസവിക്കുന്നതിനു മുമ്പുതന്നെ ശാന്തമ്മയില്‍ നിന്ന് പണം കടം വാങ്ങിയിരുന്നുവെന്നും ഡി.ഡബ്ല്യു.സിയുടെ പദ്മ പറഞ്ഞു.