ബോംബ് സ്ക്വാഡെത്തിയാണ് ഹാര്‍ഡ് ഡ്രൈവ് തുറന്നത് സ്ത്രീയെ ഫൈന്‍ ഈടാക്കിയ ശേഷം വിട്ടയച്ചു

ഫ്ലോറിഡ: മിയാമിയില്‍ നിന്ന് ബാര്‍ബഡോസിലേക്കുള്ള ഫ്‌ളൈറ്റില്‍ യാത്ര ചെയ്യുന്നവരുടെ ബാഗുകള്‍ പരിശോധിക്കുകയായിരുന്നു മിയാമി എയര്‍പോര്‍ട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍. യാത്രയ്‌ക്കെത്തിയ സ്ത്രീയുടെ ബാഗുകള്‍ പരിശോധിക്കുന്നതിനിടയൊണ് ഇവരുടെ ഹാര്‍ഡ് ഡ്രൈവ് ഉദ്യോഗസ്ഥരുടെ കയ്യിലെത്തിയത്. 

ഹാര്‍ഡ് ഡ്രൈവിനകത്ത് നിന്ന് ചലനം തോന്നിയ ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധന നടത്തി. ലഗേജ് സ്‌കാനര്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്തപ്പോള്‍ ഹാര്‍ഡ് ഡ്രൈവിനകത്ത് ജീവനുള്ള എന്തോ ഉണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ബോംബ് സ്‌ക്വാഡെത്തിയാണ് ഹാര്‍ഡ് ഡ്രൈവ് തുറന്നത്. 

ഹാര്‍ഡ് ഡ്രൈവിനകത്ത് ചുരുട്ടിവച്ച രീതിയില്‍ ജീവനുള്ള ഒരു പെരുമ്പാമ്പിന്‍ കുഞ്ഞിനെയാണ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. നിയമവിരുദ്ധമായി പാമ്പിനെ കടത്താനുള്ള ശ്രമമായിരുന്നു സ്ത്രീയുടേത്. അത്ര വലിയ കുറ്റമല്ലെങ്കിലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന മാനദണ്ഡങ്ങളുടെ ലംഘനമായതിനാല്‍ സത്രീയില്‍ നിന്ന് പിഴ ഈടാക്കിയെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. 

ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത പാമ്പിന്‍ കുഞ്ഞിനെ വനം വകുപ്പിന് കൈമാറിയതായും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.