തന്‍റെ സഹോദരി ജനിച്ചത് ഇന്ത്യയിലാണ് മരിക്കുന്നതും ഇവിടെ തന്നെ

ദില്ലി: ഇന്ത്യക്കാരിയായ ഹബീബ് യുനൈസ് ബീഗം സ്വന്തം രാജ്യത്തെ പൗരത്വം ലഭിക്കുന്നതിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 20 വർഷം കഴിയുന്നു. 1995ല്‍ ഹൈദരാബാദില്‍ വച്ച് വിവാഹിതയായ ഹബീബ് ഭർത്താവിനോടൊപ്പം പാക്കിസ്ഥാനിലേക്ക് പോകുകയായിരുന്നു. ഇന്ത്യാ പാക്ക് ബോർഡർ വഴി നിയമവിരുദ്ധമായാണ് ഇരുവരും പാക്കിസ്ഥാനിലെത്തുന്നത്. എന്നാല്‍ വെറും എട്ടുമാസത്തിനുള്ളില്‍ ഹബീബ് തിരികെ ഇന്ത്യയിലെത്തിയെന്നാണ് സഹോദരന്‍ ടഫീഖ് അലി പറയുന്നത്.

പാക്കിസ്ഥാനില്‍ ജോലി ലഭിക്കാന്‍ സാധ്യതയില്ലെന്നറിഞ്ഞതോടെ ഹബീബും ഭർത്താവും ഇന്ത്യയിലേക്ക് തിരിക്കാനുള്ള ശ്രമം തുടർന്നു. എന്നാല്‍ ബോർഡർ അടച്ചതിനാല്‍ തിരികെ വരുന്നത് എളുപ്പമായിരുന്നില്ല. തുടര്‍ന്ന് ഹബീബിന്‍റെ ഭര്‍ത്താവിന്‍റെ സഹോദരന്‍ ദമ്പതികള്‍ക്കായി പാസ്പോര്‍ട്ടിന് അപേക്ഷിക്കുകയും കപ്പല്‍ മാര്‍ഗം ഇവര്‍ ഇന്ത്യയിലേക്ക് തിരിക്കുകയുമായിരുന്നു. 

1987 ല്‍ പാസ്പോര്‍ട്ട് പുതുക്കുന്നതിനായി അപേക്ഷ നല്‍കി. എന്നാല്‍ 1997ല്‍ പാസ്പോര്‍ട്ട് ക്യാന്‍സല്‍ ചെയ്യുന്നതിനായി ദമ്പതികള്‍ പാക്കിസ്ഥാന്‍ എമ്പസിയെ സമീപിച്ചു. പാസ്പോര്‍ട്ട് എംബസിക്ക് തിരികെ നല്‍കുകയും ചെയ്തു. പിന്നീട് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷ നല്‍കിയെങ്കിലും 20 വര്‍ഷം പിന്നിടുമ്പോഴും അത് യാഥാര്‍ത്ഥ്യമായില്ല. കൂടെയുണ്ടായിരുന്ന ഹബീബ് യുനൈസിന്‍റെ ഭര്‍ത്താവും മരണമടഞ്ഞു. തന്‍റെ സഹോദരിക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കണമെന്ന് മാത്രമാണ് സഹോദരന്‍ അലിക്ക് പറയാനുള്ളത്. തന്‍റെ സഹോദരി ജനിച്ചത് ഇന്ത്യയിലാണ് മരിക്കുന്നതും ഇവിടെ തന്നെയായിരിക്കുമെന്ന് അലി പറയുന്നു.