അഗസ്ത്യാർകൂടത്തിൽ ട്രെക്കിങ്ങിന് സ്ത്രീകൾക്കും അനുമതി. ലിംഗ വിവേചനം അനുവദിക്കാനാകില്ലെന്നും ട്രെക്കിങ്ങിന് സർക്കാർ തയാറാക്കിയ ഗൈഡ് ലൈൻ അതേപടി പാലിക്കണമെന്നും ആദിവാസികളുടെ പൂജ നടക്കുന്ന ഭാഗത്തേക്ക് സഞ്ചാരികളെ അനുവദിക്കരുതെന്നും കോടതി.
കൊച്ചി: അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾക്കും ട്രെക്കിങ്ങിന് അനുമതി നൽകി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്. ഇക്കാര്യത്തില്‍ ലിംഗ വിവേചനം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ട്രെക്കിങ്ങിന് സർക്കാർ തയ്യാറാക്കിയ ഗൈഡ്‍ലൈൻ അതേപടി പാലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ആദിവാസികളുടെ പൂജ നടക്കുന്ന ഭാഗത്തേക്ക് സഞ്ചാരികളെ അനുവദിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വ്യത്യസ്തമായ രണ്ടു ഹർജികൾ പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ട്രെക്കിങിനായി സ്ത്രീകളെ അനുവദിക്കരുതെന്നായിരുന്നു കാണി ആദിവാസി വിഭാഗത്തിന്‍റെ ആവശ്യം, ട്രെക്കിങ് അനുവദിക്കണമെന്നായിരുന്നു വിവിധ വനിതാ സംഘടനകളുടെ ഹർജി. വര്‍ഷത്തില്‍ ഒരുമാസം മാത്രമാണ് അഗസ്ത്യമല സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നത്.
