മാള പുത്തന്‍ചിറ സ്വദേശി സ്വാലിഹയാണ് കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ വച്ച പൊലീസ് പിടിയിലായത്. കൂടുതല്‍ ആളുകള്‍ പരാതിയുമായി എത്തുന്ന സാഹചര്യത്തില്‍ തട്ടിപ്പിന്റെ വ്യാപ്തി കൂടാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു.

നിക്ഷേപകരില്‍ നിന്ന് 30 കോടിയോളം രൂപ തട്ടിയെടുത്ത യുവതിയെ ഇരിങ്ങാലക്കുട എസി പി മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ വച്ചാണ് പിടികൂടിയത്. വിദേശത്തേക്ക് കടന്ന യുവതി നാട്ടിലേക്ക് തിരിച്ച് വരുന്നതിനിടെയാണ് അറസ്റ്റിലായത്. പുത്തന്‍ചിറ വീട്ടില്‍ സാലിഹ എന്ന യുവതി ഇന്‍വെസ്റ്റ്‌മെന്റ് സര്‍വ്വീസ് ആന്റ് സൊല്യൂഷന്‍സിന്‍സ്എന്ന സ്ഥപാനത്തിന്റെ എം ഡി എന്ന പേരിലാണ് നൂറിലധികം ആളുകളുടെ പണം തട്ടിയെടുത്തത്.

2011 ലാണ് സ്ഥാപനം തുടങ്ങിയത്. ആദ്യകാലത്ത് കൃത്യമായ ലാഭ വിഹിതം നല്‍കിയിരുന്നു. ഇതോടെ കൂടുതല്‍ ആളുകള്‍ പണം നിക്ഷേപിക്കാന്‍ തുടങ്ങി. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സ്ഥാപനം പൂട്ടി ഇവര്‍ പണവുമായി മുങ്ങുകയായിരുന്നു. യുവതി പിടിയിലായത് അറിഞ്ഞതോടെ നിരവധി പേര്‍ പരാതിയുമായി എത്തുന്നതായി പൊലീസ് പറയുന്നു. അതുകൊണ്ട് തന്നെ തട്ടിപ്പിന്റെ വ്യാപ്തി കൂടാനാണ് സാധ്യത എന്നും പൊലീസ് പറഞ്ഞു.

തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് തൃശ്ശൂരില്‍ ഒരു ആഡംബര വില്ല സ്വന്തമാക്കിയ ഇവര്‍ വിദേശരാജ്യങ്ങളിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ പതിവ് സന്ദര്‍ശക ആയിരുന്നു എന്നും പൊലീസ് പറയുന്നു.