ശബരിമലയിലെ യുവതീപ്രവേശത്തെ എതിര്‍ത്ത് വാട്സാപ്പില്‍ സ്റ്റാറ്റസിട്ട യുവതിയെ വീട്ടുടമസ്ഥ മര്‍ദ്ദിച്ചതായി പരാതി. തൃശൂര്‍ കുറ്റൂരില്‍ വാടകയ്ക്ക് താമസിക്കുന്ന യുവതി വിയ്യൂര്‍ പൊലീസില്‍ പരാതി നല്‍കി. തന്നെ മര്‍ദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി വീട്ടുടമസ്ഥയും പരാതി നല്‍കിയിട്ടുണ്ട്.

തൃശൂര്‍: ശബരിമലയിലെ യുവതീപ്രവേശത്തെ എതിര്‍ത്ത് വാട്സാപ്പില്‍ സ്റ്റാറ്റസിട്ട യുവതിയെ വീട്ടുടമസ്ഥ മര്‍ദ്ദിച്ചതായി പരാതി. തൃശൂര്‍ കുറ്റൂരില്‍ വാടകയ്ക്ക് താമസിക്കുന്ന യുവതി വിയ്യൂര്‍ പൊലീസില്‍ പരാതി നല്‍കി. തന്നെ മര്‍ദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി വീട്ടുടമസ്ഥയും പരാതി നല്‍കിയിട്ടുണ്ട്.

ശബരിമലയില്‍ യുവതീപ്രവേശത്തെ എതിര്‍ത്ത് തൃശൂര്‍ കൊടകര സ്വദേശിനിയായ കൃഷ്ണജ വാട്സാപ്പില്‍ സ്റ്റാറ്റസിട്ടിരുന്നു. ഇതിൻറ വീട്ടുടമസ്ഥയായ ജിഷയുമായി വാക്കേറ്റം ഉണ്ടാവുകയും അവര്‍ മര്‍ദ്ദിക്കുകയും ചെയ്തെന്നാണ് കൃഷ്ണജയുടെ പരാതി. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. വീട്ടുടമസ്ഥ സി.പി.എം മുഖപത്രമായ ദേശാഭിമാനിയിലെ ജീവനക്കാരിയാണെന്നും പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച് പരാതി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് കൃഷ്ണജയുടെ ആരോപണം. ബി.ജെ.പി. ഓഫീസില്‍ നേതാക്കള്‍ക്കൊപ്പമാണ് കൃഷ്ണജ മാധ്യമങ്ങളെ കണ്ടത്.

അതേസമയം, വീട്ടിലെ മുതിര്‍ന്ന അംഗത്തെ പിടിച്ചു തള്ളിയിട്ടതായി വീട്ടുടമസ്ഥ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വീടിന്റെ മുകളിലത്തെ നിലയിലാണ് യുവതിയും ഭര്‍ത്താവും താമസം. അതേസമയം, മോശം പെരുമാറ്റമാണ് യുവതിയുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് വീട്ടുടമസ്ഥ പറഞ്ഞു. ഇരുകൂട്ടരുടേയും പരാതികളില്‍ വിയൂര്‍ പൊലീസ് കേസെടുത്തു.