കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ആർത്തവകാലത്ത് പ്രവേശിക്കാനുള്ള നിയമ തടസ്സമാണ് ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയോടെ മാറുന്നത്. ആർത്തവത്തിൻറെ പേരിൽ സ്ത്രീകളെ മാറ്റിനിറുത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് വ്യക്തമാക്കുന്ന കേരള ഹിന്ദു ക്ഷേത്ര പ്രവേശന നിയമത്തിലെ മൂന്ന് ബി വകുപ്പാണ് കോടതി റദ്ദാക്കിയത്.  മൗലികാവകാശങ്ങൾ ഹനിക്കുന്നതാണെങ്കിൽ വ്യക്തിനിയമങ്ങളും മാറ്റിയെഴുതണമെന്നാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്  വിധിയില്‍ നിർദ്ദേശിക്കുന്നത്.

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ആർത്തവകാലത്ത് പ്രവേശിക്കാനുള്ള നിയമ തടസ്സമാണ് ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയോടെ മാറുന്നത്. ആർത്തവത്തിൻറെ പേരിൽ സ്ത്രീകളെ മാറ്റിനിറുത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് വ്യക്തമാക്കുന്ന കേരള ഹിന്ദു ക്ഷേത്ര പ്രവേശന നിയമത്തിലെ മൂന്ന് ബി വകുപ്പാണ് കോടതി റദ്ദാക്കിയത്. മൗലികാവകാശങ്ങൾ ഹനിക്കുന്നതാണെങ്കിൽ വ്യക്തിനിയമങ്ങളും മാറ്റിയെഴുതണമെന്നാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിധിയില്‍ നിർദ്ദേശിക്കുന്നത്.

ശബരിമല എന്ന ഒറ്റ ക്ഷേത്രത്തിൻറെ കാര്യത്തിലാണ് ഇന്നത്തെ വിധി വന്നിരിക്കുന്നത്. ഹിന്ദു മതവിശ്വാസത്തിൻറെ ഭാഗം മാത്രമാണ് ശബരിമലയെന്നാണ് നാലു ജഡ്ജിമാർ വ്യക്തമാക്കിയത്. അതിനാൽ മതവിശ്വാസങ്ങൾ പിന്തുടരാനുള്ള സവിശേഷ അവകാശം ശബരിമലയ്ക്ക് ഇല്ല. ശബരിമലയിൽ പത്തുവയസ്സിനും അൻപതുവയസ്സിനും ഇടയിലുള്ളവരെ സ്ത്രീകളെ പ്രവേശനം തടയുന്നതിനൊപ്പം ആർത്തവകാലത്ത് സ്ത്രീകൾ അമ്പലങ്ങളിൽ പോകുന്നതും കേരള ഹിന്ദു ക്ഷേത്ര പ്രവേശന നിയമത്തിലെ മൂന്ന് ബി വകുപ്പ് വിലക്കുന്നുണ്ട്. 

സുപ്രീം കോടതി വ്യവസ്ഥ റദ്ദാക്കിയതോടെ ആർത്തവകാലത്ത് സ്ത്രീകൾക്ക് അമ്പലങ്ങളിൽ പ്രവേശിക്കാനുള്ള നിയമതടസ്സമാണ് മാറുന്നത്. ഇന്ത്യയിലെ സ്ത്രീകൾക്കുള്ള വിലക്കുള്ള മറ്റ് ആരാധനാലയങ്ങൾക്ക് തല്ക്കാലം വിധി ബാധകമല്ലെന്നാണ് സൂചന. എന്നാൽ സമാന ഹർജികൾ കോടതികളിലെത്തിയാൽ ഈ വിധി ആധാരമാകും. വ്യക്തിനിയമങ്ങൾ എന്ന സാധാരാണ കോടതി കടന്നുകയറാത്ത മേഖലയിലേക്കുള്ള വാതിലും വിധി തുറക്കുന്നു. 

നിയമത്തിനതീതമാണ് മതാചാരത്തിൻറെ ഭാഗമായ വ്യക്തിനിയമങ്ങൾ എന്നായിരുന്നു ഇതുവരെയുള്ള സങ്കല്പം. എന്നാൽ വ്യക്തിനിയമത്തിലെ ഏത് രീതിയും ആചാരവും മൗലിക അവകാശങ്ങളുടെ ലംഘനമാണെങ്കിൽ റദ്ദാക്കണം എന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് എഴുതിയത്. ഏകീകൃത സിവിൽ കോഡ് എന്ന വാദത്തിനും ഇത് ബലം പകരും. ആരാധനാ വിഷയങ്ങളിൽ വ്യക്തിയധിഷ്ഠിതമായ സമ്പദായങ്ങൾ അനിവാര്യമാണ്. എന്നാൽ അന്തസ്സ്, സ്വാതന്ത്ര്യം എന്നത് ഉറപ്പാക്കുന്ന ഭരഘടനാ തത്വത്തിന് ഇത് വിരുദ്ധമാണോ എന്നത് പരിശോധിക്കണം. 

നൈഷ്ഠിക ബ്രമചര്യം മുടക്കുന്നവരാണ് സ്ത്രീകൾ എന്ന വാദം അംഗീകരിക്കാനാവില്ല എന്നും ജസ്റ്റിസ് ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു. മുത്തലാഖ് നിരോധനത്തിനു ശേഷമാണ് ശബരിമല സ്ത്രീപ്രവേശനത്തിനുള്ള ഈ വിധിയും വരുന്നത്. മതത്തിൻറെ പരിരക്ഷ കിട്ടിയിരുന്ന പല ആചാരങ്ങളും കോടതി കയറാൻ സുപ്രീം കോടതിയുടെ സമീപകാല വിധികള്‍ ഇടയാക്കും.