ഹസ്തദാനം നല്‍കിയില്ല മുസ്ലീം യുവതിക്ക് പാസ്പോര്‍ട്ട് നിഷേധിച്ചു

പാരീസ്: പൗരത്വ ചടങ്ങുകള്‍ക്കിടെ ഹസ്തദാനം നല്‍കാത്തതിനെ തുടര്‍ന്ന് മുസ്ലീം യുവതിക്ക് പാസ്പോര്‍ട്ട് നിഷേധിച്ചു. ഫ്രാന്‍സിലാണ് സംഭവം. ന്യൂസ് ഏജന്‍സി എഎഫ്‍പിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പൗരത്വം നിഷേധിക്കുന്നതിന് ആധാരമായ സംഭവം നടക്കുന്നത് ജൂണ്‍ 2016 നാണ്. അല്‍ജീരിയന്‍ മുസ്ലീം യുവതിയാണ് ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ചത്. തന്‍റെ മതവിശ്വാസം ഹസ്തദാനം നല്‍കുന്നതിനെ അനുകൂലിക്കുന്നില്ലെന്നായിരുന്നു വിഷയത്തില്‍ യുവതിയുടെ ന്യായീകരണം. 

ഹസ്തദാനം നല്‍കാന്‍ യുവതി മടിച്ചത് ഫ്രഞ്ച് സമൂഹവുമായി യുവതിക്ക് ഉള്‍ച്ചേരാന്‍ കഴിഞ്ഞിട്ടില്ലെന്നതിന്‍റെ സൂചനയായാണ് ഫ്രഞ്ച് ഗവണ്‍മെന്‍റ് പറയുന്നത്. 2010 ലാണ് യുവതി ഫ്രഞ്ച് പൗരനെ വിവാഹം ചെയ്യുന്നത്. എന്നാല്‍ പാസ്പോര്‍ട്ട് നല്‍കാത്തതിനെ തുടര്‍ന്ന് യുവതി അപ്പീല്‍ നല്‍കുകയും അധികാരം ദുര്‍വിനിയോഗം ആരോപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗവണ്‍മെന്‍റ് നിയമം ദുരൂപയോഗം ചെയ്തിട്ടില്ലെന്നാണ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് ഉത്തരവിട്ടത്.