കോമ അവസ്ഥയിലായ യുവതി മരണത്തിന് കീഴടങ്ങി ആന്തരികാവയവങ്ങളെല്ലാം പ്രവര്‍ത്തന രഹിതമായതിനെത്തുടര്‍ന്നായിരുന്നു മരണം

മോസ്കോ: ചികിത്സയ്ക്കെത്തിയ യുവതിയെ ജീവനോടെ എബാം ചെയ്ത് ആശുപത്രി ജീവനക്കാര്‍. ആശുപത്രി ജീവനക്കാരുടെ വീഴ്ചയില്‍ ഇരുപത്തേഴുകാരി ദാരുണമായി കൊല്ലപ്പെട്ടു. റഷ്യയിലെ മോസ്കോയിലെ ഉലിയനോവോസ്ക് എന്ന സ്ഥലത്താണ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ജീവനോടെ എബാം ചെയ്തത്. മരിച്ചവരുടെ ശരീരം അഴുകാതിരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവായ ഫോര്‍മാലിനാണ് യുവതിയുടെ ശരീരത്തില്‍ കുത്തി വച്ചത്. 

എക്കറ്റരീന എന്ന ഇരുപത്തേഴുകാരിയുടെ ശരീരത്തില്‍ ആശുപത്രി ജീവനക്കാര്‍ കുത്തിവച്ചത് ഫോര്‍മാലിന്‍. യുവതിയ്ക്ക് ജീവനുണ്ടെന്ന് മനസിലായതോടെ യുവതിയുടെ ശരീരത്തില്‍ നിന്ന് ഫോര്‍മാലിന്‍ നീക്കം ചെയ്യാനുള്ള ശ്രമം പാഴാവുകയാവുകയായിരുന്നു. കോമ അവസ്ഥയിലായ യുവതി മരണത്തിന് കീഴടങ്ങി. ആന്തരികാവയവങ്ങളെല്ലാം പ്രവര്‍ത്തന രഹിതമായതിനെത്തുടര്‍ന്നായിരുന്നു മരണം. 

ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യാനാണ് എക്കറ്റരീന ആശുപത്രിയില്‍ എത്തിയത്. ശസ്ത്രക്രിയയുടെ മുറിവ് വൃത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്നും ആരോപണത്തില്‍ പറയുന്നതു പോലെയല്ല സംഭവമെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. 

ആശുപത്രി ജീനക്കാരുടെ അശ്രദ്ധ വാര്‍ത്തയായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിനുത്തരവാദികളായ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ആശുപത്രി ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു.