മുത്തലാഖ് വിവാഹ മോചന രീതി അംഗീകരിക്കില്ലെന്ന് വിവാഹ സമയത്ത് തന്നെ പെണ്‍കുട്ടികള്‍ക്ക് തീരുമാനിക്കാന്‍ അവസരം നല്‍കണമെന്ന് എല്ലാ മുസ്‍ലിം പുരോഹിതന്മാരോടും ആവശ്യപ്പെട്ടതായി അഖിലേന്ത്യാ മുസ്‍ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീം കോടതിയില്‍ നല്‍കിയ പുതിയ സത്യവാങ്മൂലത്തിലാണ് മുസ്‍ലിം വ്യക്തി നിയമ ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഒറ്റയടിക്കുള്ള മുത്തലാഖ് പാപമാണെന്ന് മുത്തലാഖ് കേസിലെ വാദത്തിനിടെ മുസ്‍ലിം വ്യക്തി നിയമ ബോര്‍ഡ് വാദിച്ചിരുന്നു. പാപമാണെങ്കില്‍ വിവാഹ സമയത്ത് തന്നെ അത് വേണ്ടെന്നുവെയ്ക്കാനുള്ള അവകാശം എന്തുകൊണ്ട് പെണ്‍കുട്ടികള്‍ക്ക് നല്‍കിക്കൂടാ എന്ന് കോടതി ചോദിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അക്കാര്യം നടപ്പാക്കിയെന്ന് അറിയിച്ചുകൊണ്ടുള്ള സത്യവാങ്മൂലം മുസ്‍ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. ഒറ്റയടിക്കുള്ള മുത്തലാഖ് വേണ്ടെന്ന് വെയ്ക്കാനുള്ള അവസരം വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് നല്‍കണമെന്നും വിവാഹ കരാറില്‍ തന്നെ അക്കാര്യം ഉറപ്പുവരുത്തണമെന്നും സമുദായത്തിലെ എല്ലാ പുരോഹിതന്മാരോടും ആവശ്യപ്പെട്ടതായി സത്യവാങ്മൂലത്തില്‍ വ്യക്തിനിയമ ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. 

ഒറ്റയടിക്ക് മുത്തലാഖ് ചെയ്യുന്നവരെ സമുദായം ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച സന്ദേശം സോഷ്യല്‍ മീഡിയകള്‍ വഴിയും പ്രചരിപ്പിക്കുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കുന്നു. മുത്തലാഖിനെതിരെയുള്ള പരാമര്‍ശങ്ങളായിരുന്നു കേസില്‍ വാദംകേട്ട ദിവസങ്ങളിലെല്ലാം സുപ്രീംകോടതി കോടതി നടത്തിയത്. ഈ സാഹചര്യത്തില്‍ കോടതി വിധി എതിരാകാതിരിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് അത് ഒഴിവാക്കാനുള്ള അവസരം ശ്രമം മുസ്‍ലിം വ്യക്തി നിയമ ബോര്‍ഡ് നടത്തുന്നത്. കേസ് വിധി പറയാന്‍ മാറ്റിവെച്ച സാഹചര്യത്തില്‍ ബോര്‍ഡിന്റെ സത്യവാങ്മൂലം കോടതി പരിഗണിക്കുമോ എന്ന് വ്യക്തമല്ല.