തൊടുപുഴ: പതിറ്റാണ്ടുകളായി താമസിക്കുന്ന ഭൂമിയിൽ നിന്നും സ്ത്രീകൾ മാത്രമുള്ള കുടുംബത്തെ ഒഴിപ്പിക്കാനുള്ള ശ്രമം നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു. തൊടുപുഴക്കു സമീപം പട്ടയം കവലയിലാണ് സംഭവം. തൊടുപുഴ നഗരസഭാ അധികൃതരാണ് കോടതി ഉത്തരവിനെ തുടർന്ന് ഒഴിപ്പിക്കാനെത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

തൊടുപുഴക്കടുത്ത് പട്ടയം കലവയിൽ എൺപതു വർഷത്തിലധികമായി താമസിക്കുന്നതാണ് സൈനബയുടെ കുടുംബം. റോഡു പുറമ്പോക്ക് ഭൂമിയിലാണിവർ താമസിക്കുന്നത്. സൈനബയും വിധവയായ മകളുമാണിവിടെയുള്ളത്. പുറമ്പോക്ക് ഭൂമിയിൽ നിന്നും ഇവരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സമീപവാസിയായ ഒരാൾ കോടതിയെ സമീപിച്ചു.

ഇവർക്ക് പുനരധിവാസം ഉറപ്പാക്കിയ ശേഷം ഒഴിപ്പിക്കാൻ കോടതി 2014 ൽ ഉത്തരവിട്ടു. ഉത്തരവ് നടപ്പാക്കിയില്ലെന്നു കാണിച്ച് സ്വകാര്യ വ്യക്തി വീണ്ടും കോടതിയെ സമീപിച്ചു. ഇതേത്തുടർന്നാണ് ഒഴിപ്പിക്കാൻ നഗരസഭാ ഉദ്യോഗസ്ഥരെത്തിയത്. പുനരധിവാസം ഉറപ്പാക്കാതെ ഒഴിപ്പിക്കാനാവില്ലെന്ന നിലപാടുമായി നാട്ടുകാരും രംഗത്തെത്തി. ഇവർക്കായി നഗരസഭ കണ്ടെത്തിയ സ്ഥലം വാസയോഗ്യമല്ലെന്നും പരാതിയുണ്ട്. ഒഴിപ്പിക്കൽ നടപടി സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.