തൊടുപുഴ: സാധാരണഗതിയില്‍ മദ്യം വിളമ്പാന്‍ മിക്ക ബാറുകളും പുരുഷന്‍മാര്‍ തന്നെയായിരിക്കും. എന്നാല്‍ ഇത് മാറ്റിമറിച്ചുകൊണ്ട് കേരളത്തിലെ ഉള്‍നാടന്‍ ബാറില്‍ സ്ത്രീകള്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. ഇടുക്കി ജില്ലയിലെ തൊടുപുഴയിലുള്ള ഹോട്ടല്‍ ജോയന്‍സി റെജന്‍സിയിലാണ് സ്ത്രീകള്‍ മദ്യം വിളമ്പാന്‍ സ്ഥാനം പിടിച്ചത്. 

എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശി 33കാരിയായ രാജിയും 21 കാരിയായ ജോസിയുമാണ് മദ്യം വിളമ്പാനായി ബാറിലെത്തിയത്. സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ് തങ്ങളുടെ ജോലി പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ ബാറിലേക്ക് മദ്യപിക്കാനായി എത്തുന്ന ആളുകളില്‍ നിന്ന് മോശമായ അനുഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഇരുവരും പറയുന്നു.

ജോയിന്‍സി ഹോട്ടലില്‍ നിലവില്‍ രണ്ട് സ്ത്രീകളാണ് മദ്യം വിളമ്പാനായിട്ടുള്ളത്. വരും നാളുകളില്‍ സ്ത്രീകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് ഹോട്ടല്‍ എം ഡി ജില്‍മോന്‍ ജോര്‍ജ്ജ് പറയുന്നു. എല്ലാ മേഖലകളിലും സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മേഖലയിലും കൂടുതല്‍ സ്ത്രീകള്‍ വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഫോര്‍സ്റ്റാര്‍ പദവിയുള്ള ബാറാണിത്. ബാറില്‍ മാത്രമായി 20 സ്റ്റാഫുണ്ട് 40 പേര്‍ റസ്റ്റോറന്‍റിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഹോട്ടലിനോടും ബാറിനോടുള്ള താല്‍പര്യം തന്നെയാണ് ജോസി ഈ ജോലി തിരഞ്ഞെടുത്തത്. എന്നാല്‍ മദ്യപിക്കാനായി എത്തുന്നവര്‍ തങ്ങളോട് നന്നായി സഹകരിക്കാറുണ്ടെന്നും പറയുന്നു. ബാറിലെ എല്ലാ ടേബിളിലും ആളുകളുണ്ടാകും അവിടെയൊക്കെ തങ്ങള്‍ മദ്യം വിളമ്പാറുമുണ്ട്. മോശമായ അനുഭവം കസ്റ്റമേഴിസില്‍ നിന്നോ മാനേജ്‌മെന്‍റിന്‍റെ ഭാഗത്തു നിന്നോ ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ഇരുവരും സുരക്ഷിതരാണ്, രാത്രിയില്‍ മദ്യം വിളമ്പുന്നതില്‍ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടില്ല, കൂടുതല്‍ സ്ത്രീകള്‍ ബാറില്‍ ജോലി ചെയ്യാന്‍ താല്‍പര്യം കാണിച്ചിട്ടുണ്ടെന്ന് ഹോട്ടല്‍ ജനറല്‍ മാനേജര്‍ ഷാജി വ്യക്തമാക്കി. അടുത്ത ആഴ്ച്ച മൂന്ന് സ്ത്രീകള്‍ ജോയിന്‍റ് ചെയ്യും. ഇതിലൂടെ സ്ത്രീകളുടെ ശാക്തീകരണം കൂടിയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയില്‍ കോക്ടെയില്‍ ബാര്‍ തുടങ്ങണമെന്നാണ് തങ്ങളുടെ അടുത്ത ലക്ഷ്യം, അവിടെ പൂര്‍ണമായും സ്ത്രീകളെ സ്റ്റാഫായി നിലനിര്‍ത്താനുമാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.