ദില്ലി: ബന്ധങ്ങൾ വിള്ളലുണ്ടാകുമ്പോൾ പരസ്​പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധങ്ങളെ പീഡനമാണെന്ന് വരുത്തിത്തീർക്കുന്ന പ്രവണത സ്ത്രീകളിൽ കണ്ടുവരുന്നതായി ദില്ലി ഹൈക്കോടതി. ഭർത്താവിനെതിരേ 29-കാരി നൽകിയ ഗാർഹിക പീഡനപരാതിയിൽ പ്രതിയെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിവാഹിതരാകുന്നതിന് മുമ്പ് 2015ൽ തന്നെ ബലാത്സംഗം ചെയ്തുവെന്നു കാണിച്ചാണ് യുവതി ഭർത്താവിനെതിരേ പരാതി നൽകിയത്. ഇരുവരും സ്വന്തം ഇഷ്ടപ്രകാരം ശാരീരികമായി ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ ചില കാരണങ്ങളാൽ ബന്ധംതകർന്നതിനെ തുടർന്ന് വ്യക്തിവൈരാഗ്യം തീർക്കാൻ യുവതി നിയമത്തെ ആയുധമാക്കിയെന്നും ജസ്​റ്റിസ് പ്രതിഭാ റാണി നിരീക്ഷിച്ചു.

ബലാത്സംഗത്തിനും പരസ്​പരസമ്മതത്തോടെയുള്ള ബന്ധത്തിനും വ്യത്യാസമുണ്ട് . പരസ്പര സമ്മതത്തേടെയുളള ബന്ധത്തെ ബലാത്സംഗമാക്കി മാറ്റാനാണ് യുവതി ശ്രമിച്ചതെന്ന് കോടതി പറഞ്ഞു. മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതി. എന്നാൽ ഈ ആരോപണം തെറ്റാണെന്ന് തെളിഞ്ഞിരുന്നു.

നേരത്തേ യുവതിയും ആരോപണവിധേയനും വിവാഹം കഴിക്കാനാഗ്രഹിക്കുന്നുണ്ടെന്നും പരാതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. എന്നാൽ, അപേക്ഷ കോടതി നിരസിക്കുകയും വിചാരണ നേരിടാൻ ഇരുവരോടും ആവശ്യപ്പെടുകയും ചെയ്തു.