വനിതാമതിലിന്‍റെ ജില്ലാതല സംഘാടന ചുമതല മന്ത്രിമാർക്ക്; കൺവീനർമാരുടെ ചുമതല ജില്ലാ കളക്ടർമാർക്ക്
ശബരിമലയിലെ യുവതീ പ്രവേശനത്തിൽ വെള്ളാപ്പള്ളി നടേശന് ഭാവിയിൽ അനുകൂല നിലപാട് എടുക്കേണ്ടിവരുമെന്ന് വനിതാ മതിലിന്‍റെ സംഘാടക സമിതി കൺവീനർ പുന്നല ശ്രീകുമാർ.
തിരുവനന്തപുരം: വനിതാ മതിലിന്‍റെ സംഘാടനത്തിന് ജില്ല തോറും മന്ത്രിമാർക്ക് ചുമതല നൽകാൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ശബരിമലയിലെ യുവതീ പ്രവേശനത്തിൽ വെള്ളാപ്പള്ളി നടേശന് ഭാവിയിൽ അനുകൂല നിലപാട് എടുക്കേണ്ടിവരുമെന്ന് വനിതാ മതിലിന്‍റെ സംഘാടക സമിതി കൺവീനർ പുന്നല ശ്രീകുമാർ പറഞ്ഞു. യുവതീപ്രവേശംകൂടി ചേരുന്നതാണ് നവേത്ഥാനമൂലങ്ങളെന്നും പുന്നല ശ്രീകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം ശബരിമലയിലെ സ്ത്രീ പ്രവേശത്തിന്‍റെ പേരിൽ എസ്എൻഡിപിയുമായി അകലാൻ വനിതാമതിൽ സംഘാടക സമതി തൽക്കാലം ഇല്ലെന്നാണ് സൂചന. സ്ത്രീ പ്രവേശത്തെ തള്ളി പറയാനുമില്ല, നവോത്ഥാനമൂല്യങ്ങൾ എന്ന പൊതുമുദ്രവാക്യത്തിൽ മുന്നോട്ട് പോകാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്‍റെ ഭാഗമായി 21 അംഗ വനിതാ സെക്രട്ടേറിയറ്റിന്‍റെ ചുമതല എൻഎൻഡിപി സംസ്ഥാന കൗൺസിൽ അംഗം ഇ എസ് ഷിബയ്ക്കാണ് നൽകിയിക്കുന്നത്.
തിരുവനന്തപുരത്ത് ചേർന്ന സംഘാടക സമതിയോഗം സമിതിയുടെ അംഗസംഖ്യ 40 ആക്കി ഉയർത്തുകയും ചെയ്തു. വനിതാ മതിൽ തങ്ങളുടെ കൂടി ശക്തപ്രകടനമായാണ് എസ്എൻഡിപി കാണുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യം ഇത്തരമൊരു നീക്കത്തിന് അനുകുലമെന്നാണ് വിലയിരുത്തൽ. ബിജെപി വിരുദ്ധ സഖ്യത്തിൽ എന്ത് വൈരുദ്ധ്യമുണ്ടങ്കിലും പരമാവധി ആളുകൾ വരുന്നത് മെച്ചമെന്നാണ് സർക്കാരും ഇടതുമുന്നണിയും കണക്കുകൂട്ടുന്നത്.