എടപ്പാളില്‍ ഡോക്ടറെ കാണാന്‍ പോയ യുവതിയെയും കുഞ്ഞിനെയും കാണാതായി

എടപ്പാള്‍: കുഞ്ഞുമായി ഡോക്ടറെ കാണാന്‍ പോയ യുവതിയെ രണ്ടാഴ്ചയായി കാണാനില്ല. വട്ടംകുളം പഞ്ചായത്തിലെ കരിമ്പനക്കുന്ന് താഴത്തുള്ള കോണ്ടിപ്പറമ്പില്‍ പ്രസാദിന്‍റെ ഭാര്യ ജിന്‍സിയെയും ഒന്നര വയസുള്ള ആണ്‍കുഞ്ഞ് ആദിദേവിനെയുമാണ് കാണാതായത്. ഇവര്‍ക്കായുള്ള തിരച്ചിലിലാണ് ബന്ധുക്കള്‍.

കഴിഞ്ഞ ആറാം തീയതി മൂന്നു മണിയോടെ ഡോക്ടറെ കാണാനാണെന്ന് പറഞ്ഞാണ് ജിന്‍സി വീട്ടില്‍ നിന്നിറങ്ങിയത്. തിരിച്ചുവരാതായപ്പോള്‍ ഭര്‍തൃ വീട്ടുകാരും ജിന്‍സിയുടെ വീട്ടുകാരും തിരച്ചില്‍ ആരംഭിച്ചു. ചങ്ങരംകുളം പൊലീസും കെസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. 

വ്യാപക തിരച്ചില്‍ നടത്തിയിട്ടും പൊലീസിനും വിവരം ലഭിച്ചില്ല. മൊബൈല്‍ ഫോണ്‍ ചാറ്റ് ബോക്സില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് സ്വദേശിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും ഗുണമുണ്ടായില്ല. രണ്ടുപേരുടെയും മൊബൈല്‍ ഇത്രയും ദിവസമായി സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.

25 പവനോളം ആഭരണങ്ങളും പാസ്പോര്‍ട്ടും ആധാറും അടക്കമുള്ള രേഖകളും എടുത്താണ് യുവതി വീട്ടില്‍ നിന്ന് പോയതെന്ന് വ്യക്തമായിട്ടുണ്ട്. വിദേശത്തായിരുന്നു ഭര്‍ത്താവും ജിന്‍സിയെ കാണാതായതോടെ നാട്ടിലെത്തിയിട്ടുണ്ട്.