ആദ്യം ഇരകൾക്കെല്ലാം സര്‍ക്കാര്‍ സഹായം നൽകട്ടെയെന്ന് ദയാഭായി. സർക്കാർ വാഗ്ദാനങ്ങൾ ലംഘിക്കുകയാണെന്ന് എൻഡോസൾഫാൻ സമരസമിതി ആരോപിച്ചു.

തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദയാഭായി. കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർ ആരംഭിക്കുന്ന പട്ടിണി സമരത്തില്‍ നിന്ന് പിന്മാറാനുള്ള അഭ്യർഥന തള്ളുന്നുവെന്ന് ദയാഭായി പ്രതികരിച്ചു. 

ആദ്യം ഇരകൾക്കെല്ലാം സര്‍ക്കാര്‍ സഹായം നൽകട്ടെയെന്ന് ദയാഭായി തിരുവനന്തപുരത്ത് പറഞ്ഞു. സർക്കാർ വാഗ്ദാനങ്ങൾ ലംഘിക്കുകയാണെന്ന് എൻഡോസൾഫാൻ സമരസമിതി ആരോപിച്ചു. അർഹരെ സർക്കാർ പട്ടികയിൽ ഉൾപ്പെടുത്തുന്നില്ലെന്നും മെഡിക്കൽ പരിശോധന നടത്തി കണ്ടെത്തിയ അർഹർക്ക് പോലും സഹായം നൽകിയില്ലെന്നും ദയാഭായി ആരോപിച്ചു. 

എൻഡോസൾഫാൻ ബാധിതരായ എട്ടുകുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ് തലസ്ഥാനത്ത് സമരം തുടങ്ങുന്നത്. അധികാരികളുടെ കണ്ണ് തുറക്കും വരെ പട്ടിണി സമരമെന്നാണ് നിലപാട്. 

ഒരു വർഷംമുൻപ് ഇതുപോലെ കാസർകോടുനിന്നെത്തിയ ദുരിതബാധിതർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്തിരുന്നു. അന്ന് നൽകിയ വാഗ്ദാനങ്ങൾ പൂർണമായി നടപ്പായില്ലെന്ന് സമര സമിതി ആരോപിക്കുന്നു.മുഴുവൻ ദുതിതബാധിതരേയും സർക്കാർ ലിസ്റ്റിൽ ഉൾപ്പെടുത്തുക, സുപ്രീം കോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവർക്കും നൽകുക, കടങ്ങൾ എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാർത്ഥ്യമാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. 

അതേസമയം സർക്കാർ കണക്കിലുള്ള 6212 ദുരിത ബാധിതർക്കും ധനസഹായമായി ഇതുവരെ 184 കോടി രൂപ ചെലവഴിച്ചെന്ന് വ്യക്തമാക്കി റവന്യൂ വകുപ്പ് വാർത്താക്കുറിപ്പ് ഇറക്കി. സുപ്രീം കോടതി വിധി പ്രകാരം ധനസഹായത്തിന്‍റെ മൂന്ന് ഗഡുക്കളും നൽകി. ഈ സാഹചര്യത്തിൽ സമരത്തിൽ നിന്ന് പിൻമാറണമെന്ന് സർക്കാർ ആവശ്യപ്പെടുന്നു. രാവിലെ 9 മണിക്ക് കവയിത്രി സുഗതകുമാരി ടീച്ചറാണ് സമരം ഉദ്ഘാടനം ചെയ്യുന്നത്.