ജോലി കഴിഞ്ഞ് മൂന്ന് പേരും മുറിയിലെത്തിയ ശേഷം രണ്ട് പേര്‍ ഉറങ്ങാന്‍ കിടന്നു. ഈ സമയത്ത് മൂന്നാമന്‍ ടി.വി ഓണ്‍ ചെയ്ത ശേഷം ശബ്ദം കൂട്ടിവെയ്ക്കുകയായിരുന്നു

അബുദാബി: റൂമിലെ ടി.വിയുടെ ശബ്ദം കുറയ്ക്കാത്തതിന് ഏഷ്യക്കാരന്‍ ഒപ്പം താമസിക്കുന്നയാളെ കുത്തിക്കൊന്നു. അബുദാബിയില്‍ മൂന്ന് പേര്‍ താമസിച്ചിരുന്ന റൂമില്‍ രണ്ട് പേര്‍ രാത്രി ഉറങ്ങാന്‍ കിടന്ന ശേഷം മൂന്നാമന്‍ ടി.വി ഓണ്‍ ചെയ്തതോടെയാണ് വാക്കുതര്‍ക്കം തുടങ്ങിയത്. ഇത് പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

കേസില്‍ കഴിഞ്ഞ ദിവസം അബുദാബി ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങി. മുറിയില്‍ ഒപ്പം താമസിച്ചിരുന്ന മൂന്നാമനാണ് കേസിലെ സാക്ഷി. ജോലി കഴിഞ്ഞ് മൂന്ന് പേരും മുറിയിലെത്തിയ ശേഷം രണ്ട് പേര്‍ ഉറങ്ങാന്‍ കിടന്നു. ഈ സമയത്ത് മൂന്നാമന്‍ ടി.വി ഓണ്‍ ചെയ്ത ശേഷം ശബ്ദം കൂട്ടിവെയ്ക്കുകയായിരുന്നു. തങ്ങള്‍ക്ക് ഉറങ്ങണമെന്നും ശബ്ദം കുറയ്ക്കാനും ആവശ്യപ്പെട്ടെങ്കിലും അത് ചെവിക്കൊള്ളാന്‍ തയ്യാറാവാതെ വന്നതോടെയാണ് അടുക്കളയില്‍ പോയി കത്തി എടുത്തുകൊണ്ടു വന്ന് വയറ്റില്‍ കുത്തിയത്. രണ്ട് തവണ കുത്തിയെന്ന് ഒപ്പമുണ്ടായിരുന്നയാള്‍ പൊലീസിന് മൊഴി നല്‍കി.

സംഭവം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും കുത്തേറ്റയാള്‍ മരിച്ചിരുന്നു. കൊലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചുവെങ്കിലും കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നിഷേധിച്ചു. പ്രതിഭാഗത്തിന് അഭിഭാഷകനെ ഏര്‍പ്പെടുത്താനുള്ള സാവകാശം നല്‍കുന്നതിനായി വിചാരണ അടുത്ത മാസത്തേക്ക് മാറ്റിവെച്ചു.