400 മരങ്ങള്‍ വീതമുള്ള നാല് ബ്ലോക്കുകളായി തിരിച്ചായിരുന്നു മുമ്പ് എസ്റ്റേറ്റില്‍ ടാപ്പിംഗ് നടത്തിയിരുന്നത്.

ഇടുക്കി: റബ്ബര്‍ ടാപ്പിംഗില്‍ ഏര്‍പ്പെടുത്തിയ പുതിയ പരിഷ്‌ക്കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മലങ്കര റബ്ബര്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ 24 ദിവസമായി സമരത്തില്‍. 400 മരങ്ങള്‍ വീതമുള്ള നാല് ബ്ലോക്കുകളായി തിരിച്ചായിരുന്നു മുമ്പ് എസ്റ്റേറ്റില്‍ ടാപ്പിംഗ് നടത്തിയിരുന്നത്. ഇത് അഞ്ച് ബ്ലോക്കുകളായി ഉയര്‍ത്തിയതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇങ്ങനെ വന്നാല്‍ 22 തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് തൊഴിലാളി യൂണിയനുകളുടെ വാദം. 

86 ടാപ്പിംഗ് തൊഴിലാളികളാണ് മലങ്കര എസ്റ്റേറ്റിലുള്ളത്. യൂണിയനുകള്‍ ലേബര്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. പല തവണ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് സംയുക്ത തൊഴിലാളി യൂണിയന്‍ സമരം തുടങ്ങയത്. മൂന്നാഴ്ച കഴിഞ്ഞിട്ടും തീരുമാനമാകാതെ വന്നതോടെ തൊഴിലാളികള്‍ തൊടുപുഴ-ഇടുക്കി റോഡ് ഉപരോധിച്ചു.

റബ്ബറിന്റെ വിലയിടിവിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാന്‍ റബ്ബര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ടാപ്പ് ചെയ്യേണ്ട ബ്ലോക്കുകളുടെ എണ്ണം കൂട്ടിയതെന്ന് എസ്റ്റേറ്റ് ഉടമകള്‍ പറയുന്നു. പുതിയ സംവിധാനത്തിലേക്ക് മാറുമ്പോള്‍ തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുമെന്ന യൂണിയനുകളുടെ വാദം അടിസ്ഥന രഹിതമാണെന്നും മലങ്കര എസ്റ്റേറ്റ് മാനേജര്‍ റോയ് ജോണ്‍ അവകാശപ്പെട്ടു. പ്രശ്‌നപരിഹാരത്തിന് വീണ്ടും ചര്‍ച്ച നടത്തുമെന്ന് ലേബര്‍ ഓഫീസര്‍് അറിയിച്ചു.