1906ലാണ് മറവിരോഗം ആദ്യമായി നിര്‍ണയിക്കപ്പെടുന്നത്. സ്മൃതിനാശത്തെ കുറിച്ച് ആദ്യമായി ലോകത്തെ അറിയിച്ചത് ജര്‍മ്മന്‍ ന്യൂറോ പാത്തോളജിസ്റ്റ് ഡോ. ആല്‍വിസ് അല്‍ഷൈമറാണ്. സ്വന്തം പേര് പോലും ഓര്‍ത്തെടുക്കാനാകാതെ നിസ്സഹായായി 1906ല്‍ അല്‍സ്‌ഹൈമറെ സമീപിച്ച അഗസ്റ്റ ഡെറ്റര്‍ എന്ന രോഗിയാണ് അതിന് നിമിത്തമായത്. 

അഗസ്റ്റ പിന്നീട് മരണത്തിന് കീഴടങ്ങി... ആ തലച്ചോറില്‍ നടത്തിയ പരീക്ഷണമാണ് മറവി രോഗത്തിന്റെ ചുരുളഴിച്ചത്. മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയ്, മുന്‍ കേന്ദ്ര മന്ത്രി ജോര്‍ജ് ഫെര്‍ണണ്ടസ്, അമേരിക്കന്‍ മുന്‍ പ്രസിഡന്റ് റോണാള്‍ഡ് റീഗന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഹാരോള്‍ഡ് വില്‍സണ്‍, ഈജിപ്ഷ്യന്‍ നടന്‍ ഒമര്‍ ഷെരീഫ് - ,അമേരിക്കന്‍ ചിത്രകാരന്‍ നോര്‍മന്‍ റോക്‌വെല്‍,നടി റീത്ത ഹെയ്‌വര്‍ത്ത്, അമേരിക്കന്‍ ഗായിക എറ്റ ജെയ്ംസ്, അമേരിക്കന്‍ ഗണിതശാസ്ത്രജ്ഞന്‍ ക്ലൗഡ് ഷാനന്‍ ..... അങ്ങനെ ഈ രോഗം ബാധിച്ച പ്രമുഖര്‍ ഏറെയാണ്. 

2050 ആകുമ്പോഴേക്കും ലോകത്ത് അല്‍ഷിമേഴ്‌സ് രോഗികളുടെ എണ്ണം 10 കോടിയെത്തുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇന്ത്യയില്‍ നിലവില്‍ രോഗികളുടെ എണ്ണം 30 ലക്ഷത്തോളമാണെന്നാണ് കണക്കുകള്‍.