ഫ്രഞ്ച് കൗമാര താരത്തെ വാനോളം പുകഴ്‌ത്തി ബ്രസീലിയന്‍ ഇതിഹാസം

മോസ്‌കോ: ലോകകപ്പില്‍ വിസ്‌മയ കുതിപ്പ് തുടരുന്ന എംബാപ്പെയെ വാനോളം പുകഴ്ത്തി ബ്രസീലിയന്‍ ഇതിഹാസം കക്ക. ലോകകപ്പില്‍ എംബാപ്പെയുടെ കളി കാണാന്‍ കഴിഞ്ഞതില്‍ ആരാധകര്‍ ഭാഗ്യം ചെയ്തതായി കക്ക പറഞ്ഞു. ക്രൊയേഷ്യക്കെതിരായ ഫ്രാന്‍സിന്‍റെ കലാശക്കളിക്ക് മുന്നോടിയായാണ് ഫ്രഞ്ച് കൗമാര താരത്തെ മുന്‍ ബ്രസീലിയന്‍ താരം പ്രശംസിച്ചത്. 

വേഗതയാണ് എംബാപ്പെയുടെ ഏറ്റവും വലിയ സവിശേത. വേഗതക്ക് പുറമെ പന്തില്‍ മികച്ച നിയന്ത്രണവും താരത്തിനുണ്ട്. പത്തൊമ്പത് വയസ് മാത്രമാണ് താരത്തിന് പ്രായം. എന്നാല്‍ ചില സമയങ്ങളില്‍ 35കാരന്‍റെ പക്വത എംബാപ്പെ കാട്ടുന്നു. ലോകകപ്പില്‍ കാട്ടുന്ന മികവ് തുടരാനായാല്‍ എംബാപ്പെയ്ക്ക് വലിയ ഭാവിയുണ്ടെന്നും മുന്‍ ബ്രസീലിയന്‍ താരം പറഞ്ഞു. 

റഷ്യയില്‍ മികച്ച പ്രകടനം പുറത്തെടുത്ത പത്തൊമ്പതുകാരന്‍ ആറ് മത്സരങ്ങളില്‍ മൂന്ന് ഗോളുകള്‍ വലിയിലെത്തിച്ചു. ക്രൊയേഷ്യക്കെതിരെ ഫൈനലില്‍ ഫ്രാന്‍സിന്‍റെ കുന്തമുനകളിലൊന്നാണ് എംബാപ്പെ. ബ്രസീലിയന്‍ ജഴ്സിയില്‍ 92 മത്സരങ്ങള്‍ കളിച്ച താരമാണ് കക്ക.