മാനുഷിക മൂല്യങ്ങളില്‍ പ്രതീക്ഷകളുമായി മറ്റൊരു മനുഷ്യാവകാശ ദിനം കൂടി. അന്തസ്സോടെയും സ്വതന്ത്രമായും സുരക്ഷിതമായും ജീവിക്കാനുള്ള അവകാശത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍. 1948ലെ ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തെ പിന്‍പറ്റി 1950 മുതല്‍ ഡിസംബര്‍ 10 മനുഷ്യാവകാശ ദിനമായി ആചരിക്കുന്നു. ഓരോ ഓര്‍മ്മ ദിനവും രേഖപ്പെടുത്തുമ്പോഴും മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകമെങ്ങും അരങ്ങേറുന്നു. സിറിയയിലും ഇറാഖിലും പലസ്തീനിലും മറ്റും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശങ്ങള്‍ക്ക് പുല്ലുവിലയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏത് നിമിഷവും പതിക്കാവുന്ന ബോംബുകളേയും വര്‍ഗ്ഗീയ വിഷക്കൂത്തുകളേയും പേടിച്ചരണ്ട ജീവിതങ്ങള്‍. ഇവര്‍ക്ക് സ്വാതന്ത്ര്യം വിദൂര സ്വപ്നം മാത്രം. സ്വേച്ഛാധിപത്യവും, അധിനിവേശവും അസമത്വങ്ങളും തീവ്ര ദേശീയതയും ജനങ്ങളുടെ അവകാശങ്ങള്‍ക്ക് മേല്‍ കടന്നുകയറുന്നു. കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കും വയോധികര്‍ക്കും ആദിവാസികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കും എതിരെ ചൂഷണങ്ങള്‍, അതിക്രമങ്ങള്‍. ജനാധിപത്യരാജ്യമായ ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ദളിത്, ജാതി വേര്‍തിരിവുകള്‍ അസഹനീയം. അന്യായ തടങ്കലും ലോക്കപ്പ് മര്‍ദ്ദനവും സദാചാര പൊലീസിങും പതിവ് വാര്‍ത്തകള്‍. ഈ മനുഷ്യാവകാശങ്ങള്‍ ലംഘനങ്ങള്‍ക്കെതിരെ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ക്കപ്പുറമുള്ള ചെറുത്തുനില്‍പ്പുകള്‍ ഉയര്‍ന്ന് വരട്ടേ. ഞാന്‍ എന്നതിന് പകരം നമ്മള്‍ എന്ന സങ്കല്‍പ്പവും, നല്ലൊരു നാളെയും.