രക്തസാക്ഷി ദിനത്തില്‍ ഗാന്ധിജിയുടെ കോലത്തിന് നേരെ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിര്‍ത്തത്.  സംഭവത്തില്‍ പ്രതിഷേധിച്ച് ' ദൈവമേ, ദൈവമേ... ഈ പാപികളോട് ഒരിക്കലും പൊറുക്കരുതെ!' എന്ന് സാഹിത്യകാരന്‍ കെ സച്ചിദാനന്ദന്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം: രക്തസാക്ഷി ദിനത്തില്‍ ഗാന്ധിജിയുടെ കോലത്തിന് നേരെ ഗാന്ധി വധം പുനരാവിഷ്‌കരിച്ചുകൊണ്ട് പ്രതീകാത്മകമായി വെടിയുതിര്‍ത്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ രംഗത്തു വന്നു കഴിഞ്ഞു. പ്രശസ്ത കവിയും വിവര്‍ത്തകനുമായ സച്ചിദാനന്ദനും രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് ' ദൈവമേ, ദൈവമേ... ഈ പാപികളോട് ഒരിക്കലും പൊറുക്കരുതെ!' എന്ന് സാഹിത്യകാരന്‍ കെ സച്ചിദാനന്ദന്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു.

രക്തസാക്ഷി ദിനത്തില്‍ ഗാന്ധിജിയുടെ കോലത്തിന് നേരെ അലിഗഡില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിര്‍ത്തത്. വെടിയുതിര്‍ത്ത് ഗാന്ധിജിയുടെ മരണം പ്രതീകാത്മകമായി പുനരാവിഷ്കരിക്കുകയായിരുന്നു. ഗാന്ധിജിയുടെ കോലത്തില്‍ രക്തപ്പാടുകളും സൃഷ്ടിച്ചിരുന്നു. ഇതിന്‍റെ വീഡിയോ പ്രചരിച്ചതോടെ വിവിധ തുറയില്‍ നിന്നുള്ളവര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

ഗോഡ്സെയ്ക്ക് മുമ്പ് ജനിച്ചിരുന്നെങ്കില്‍ ഗാന്ധിജിയെ താന്‍ കൊല്ലുമായിരുന്നെന്ന പൂജ ശകുന്‍ പാണ്ഡെയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. രാജ്യത്ത് ഇനി ആരെങ്കിലും ഗാന്ധിജിയെ പോലെ ആവാന്‍ ശ്രമിച്ചാല്‍ അവരെ താന്‍ കൊല്ലുമെന്നും പാണ്ഡെ പറഞ്ഞിരുന്നു. ഗാന്ധിജിയെ രാഷ്ട്രപിതാവെന്ന് വിളിക്കരുത്. വിഭജനസമയത്ത് നിരവധി ഹിന്ദുക്കളുടെ മരണത്തിന് കാരണക്കാരനായ ആളെ അങ്ങനെ വിളിക്കുന്നത് നിര്‍ത്തണമെന്നും അവര്‍ പറഞ്ഞിരുന്നു.