ആലപ്പുഴ: ധനമന്ത്രി തോമസ് ഐസക്കിനെയും എഴുത്തുകാരികളെയും അധക്ഷേപിച്ച പ്രസംഗിച്ച കെപിസിസി പ്രസഡന്‍റ് എംഎം ഹസനെതിരെ എഴുത്തുകാരി ശാരദക്കുട്ടി. പുരുഷന്റെ കെട്ടുകാഴ്ചകളല്ല, നിങ്ങളെ പോലുള്ളവരുടെ കെട്ട കാഴ്ചകളെ വെളിപ്പെടുത്തുന്നവരാണ് എഴുത്തുകാരികൾ എന്നായിരുന്നു ശാരദക്കുട്ടിയുടെ മറുപടി.
വീട്ടമ്മയോ വീട്ടടിമയോ ആകട്ടെ, കൂടെയുള്ളത് ഒരു യോഗ്യത അല്ലാത്തതുപോലെ തന്നെ കൂടെയില്ലാത്തത് ഒരു അയോഗ്യതയുമല്ല. എഴുത്തുകാരികൾ സ്വയം മുറിവേറ്റുവാങ്ങിക്കൊണ്ടു സംസാരിക്കുന്നത്, നിങ്ങൾ കൂട്ടിലടച്ചു സംരക്ഷിക്കുന്ന, നിങ്ങളുടെ ഒക്കെ സ്വന്തം വായില്ലാക്കുന്നിലമ്മമാർക്കു കൂടി വേണ്ടിയാണ്.
"വീട്ടിലിരിക്കുന്ന അമ്മയും പെങ്ങളും" അപഹസിക്കപ്പെടാനുള്ളതല്ലാത്തതു പോലെ തന്നെ, അവർ വീടു വിട്ടു പോയതിന്റെ പേരിൽ അവരുടെ പുരുഷനും അപഹസിക്കപ്പെടരുതെന്നും ശാരദക്കുട്ടി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.
ബജറ്റ് പ്രസംഗത്തില്‍ എന്തുകൊണ്ടാണ് എഴുത്തുകാരികളുടെ കൃതികള്‍ മാത്രം ഐസക് ഉള്‍പ്പെടുത്തിയതെന്ന് മനസിലാകുന്നില്ല എന്നായിരുന്നു ഹസന്‍റെ വിവാദ പരാമര്‍ശം.
വീട്ടമ്മയില്ലാത്ത വീട്ടിലിരുന്ന് ബജറ്റ് തയ്യാറാക്കിയതാകാം ഇതിന് കാരണം. സാറാ ജോസഫ്, കെ ആര്‍ മീര, വത്സല, ലളിതാംബിക അന്തര്‍ജനം തുടങ്ങിയ പഴയതും പുതിയതുമായ എഴുത്തുകാരികളുടെ വരികള്‍ മാത്രമാണ് ബജറ്റില്‍ ഉപയോഗിച്ചത്. അവരുടെ മാത്രം ചില കവിതകളും കഥകളും നോവലിലെ വാചകങ്ങളുമാണ് ഇടയ്ക്കിടയ്ക്ക് ബജറ്റില്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെടുന്ന സദസിലായിരുന്നു ഹസ്സന്‍റെ വിവാദ പരാമര്‍ശം.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ശ്രീ എം എം ഹസ്സന്‍,
സഖാവ് തോമസ് ഐസക്കിനെ കുറിച്ചു താങ്കള്‍ പറഞ്ഞ വില കുറഞ്ഞ പരാമര്‍ശത്തെ കുറിച്ചാണ്. വീട്ടമ്മയോ വീട്ടടിമയോ ആകട്ടെ, കൂടെയുള്ളത് ഒരു യോഗ്യത അല്ലാത്തതുപോലെ തന്നെ കൂടെയില്ലാത്തത് ഒരു അയോഗ്യതയുമല്ല. എഴുത്തുകാരികള്‍ സ്വയം മുറിവേറ്റുവാങ്ങിക്കൊണ്ടു സംസാരിക്കുന്നത്, നിങ്ങള്‍ കൂട്ടിലടച്ചു സംരക്ഷിക്കുന്ന, നിങ്ങളുടെ ഒക്കെ സ്വന്തം വായില്ലാക്കുന്നിലമ്മമാര്‍ക്കു കൂടി വേണ്ടിയാണ്. പുരുഷന്റെ കെട്ടുകാഴ്ചകളല്ല, നിങ്ങളെ പോലുള്ളവരുടെ കെട്ട കാഴ്ചകളെ വെളിപ്പെടുത്തുന്നവരാണ് എഴുത്തുകാരികള്‍. അവരെ അംഗീകരിക്കുക എന്നാല്‍ ഉപാധികളില്ലാതെ സ്ത്രീത്വത്തെ അംഗീകരിക്കുക തന്നെയാണ്. അതാണ് തോമസ് ഐസക് ചെയ്തത്. അതിന് വീട്ടിലൊരിടമയോ, വീട്ടമ്മയോ ഉണ്ടായിരിക്കണമെന്നില്ല. ജനാധിപത്യ ബോധവും രാഷ്ട്രീയ ബോധവും ചരിത്രബോധവും അല്‍പം കോമണ്‍സെന്‍സും ഉണ്ടായാല്‍ മതി.
ശ്രീ ഹസന്‍,
വീട്ടിലിരിക്കുന്ന ‘അമ്മയും പെങ്ങളും’ അപഹസിക്കപ്പെടാനുള്ളതല്ലാത്തതു പോലെ തന്നെ, അവര്‍ വീടു വിട്ടു പോയതിന്റെ പേരില്‍ അവരുടെ പുരുഷനും അപഹസിക്കപ്പെടരുത്. നമ്മുടെയൊന്നും മഹത്വം കൊണ്ടല്ല സഹജീവികള്‍ നമ്മുടെയൊക്കെ കൂടെ കഴിയുന്നതെന്ന് എല്ലാവരും ഒന്ന് ഓര്‍ത്തിരിക്കുന്നത് നല്ലതാണ്.
