ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി കാലാവസ്ഥ നിരീക്ഷകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ വൻകാറ്റിനും മഴയ്ക്കും സാധ്യത ഉണ്ടെന്നായിരുന്നു മുന്നറിയിപ്പ്. ഇതനുസരിച്ച് കോട്ടയം മണിമലയിൽ പൊലീസ് മൈക്ക് അനൗൺസ്മെന്‍റ് നടത്തിയത് ജനങ്ങളെ പരിഭ്രാന്തരായി.

തിരുവനന്തപുരം: തെറ്റായ കാലാവസ്ഥ മുന്നറിയിപ്പ് പരിഭ്രാന്തിപരത്തി. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ 6 ജില്ലകളിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നായിരുന്നു തെറ്റായ മുന്നറിയിപ്പ്. 

ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ ശക്തമായ കാറ്റും മഴയും 6 ജില്ലകളിൽ ഉണ്ടാകുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇതിൽ പ്രളയമുണ്ടായ കോട്ടയവും, പത്തനംതിട്ടയും ഇടുക്കിയും ഉൾപ്പെട്ടിരുന്നു. മുന്നറിപ്പ് കിട്ടിയ പൊലീസ്, ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി. കോട്ടം എസ് പി പൊലീസ് സ്റ്റേഷനുകൾക്ക് നൽകിയ സന്ദേശത്തിൽ ബോട്ടുകളും ക്രെയിനുകളും സജ്ജമാക്കി നിർത്താനും നിർദ്ദേശിച്ചിരുന്നു. കോട്ടയം മണിമലയിൽ ഇതനസുരിച്ച് പൊലീസ് മൈക്ക് അനൗൺസ്മെന്‍റ് നടത്തിയത് ജനങ്ങളെ പരിഭ്രാന്തരായി.

എന്നാൽ സന്ദേശം തെറ്റായിരുന്നു. കാലാവസ്ഥ നിരീക്ഷകേന്ദ്രത്തിൽ നിന്ന് കിട്ടിയ സന്ദേശമാണ് കൈമായിയതെന്ന് ദുരന്ത നിവാരണ അതോറിട്ടി വിശദീകരിച്ചു. അധികം താമസിയാതെ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് പിൻവലിച്ചെന്നും അത് എല്ലാവരേയും അറിയിച്ചിട്ടുണ്ടമെന്നാണ് അധികൃതർ പറയുന്നു. പക്ഷെ അങ്ങനെയൊരു തിരുത്ത് പൊലീസ് അറിഞ്ഞില്ല. ഫലം പലയിടത്തും ജനങ്ങൾ പരിഭ്രാന്തരായി. നിലവില്‍ ഒരു തരത്തില്‍ ഉള്ള മഴ മുന്നറിയിപ്പും സംസ്ഥാനത്ത് ഇല്ലെന്നും ഇത്തരത്തില്‍ ഉള്ള വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.