യെമനും ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചു . സൗദിക്കും ബഹ്റൈനും യുഎഇക്കും പുറകെയാണ് യെമന്റെ നടപടി. മുസ്ലീം ഭീകരരെ ഖത്തര്‍ സഹായിക്കുന്നു എന്നാരോപിച്ചാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഈ രാജ്യങ്ങള്‍ വിച്ഛേദിച്ചത്. ഖത്തറുമായുള്ള വ്യോമ- നാവിക ഗതാഗത സംവിധാനങ്ങളും ഈ രാജ്യങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഖത്തറിലെ നയതന്ത്ര പ്രതിനിധികളെ ഉടന്‍ തിരിച്ചുവിളിക്കുമെന്ന് സൗദി വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യെമനിലെ വിമതര്‍ക്കെതിരെ പോരാടാനായി സൗദി അറേബ്യയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സഖ്യരാഷ്ട്രങ്ങളുടെ കൂട്ടായ്മയില്‍ നിന്നും ഖത്തറിനെ ഒഴിവാക്കാനും തീരുമാനിച്ചു. യെമനിലെ വിമതര്‍ക്ക് അടക്കം അല്‍-ക്വയ്ദ, ഇസ്ലാമിക്സ സ്റ്റേറ്റ് ഭീകരര്‍ക്ക് ഖത്തര്‍ നല്‍കുന്നതായി പറയുന്ന പിന്തുണയാണ് ഇതിന് കാരണമായി പറയുന്നത്. നയതന്ത്ര ബന്ധം വിച്ഛേദിച്ചതിനൊപ്പം ഖത്തറുമായുള്ള അതിര്‍ത്തി അടച്ചുവെന്ന് സൗദി വ്യക്തമാക്കി. ഖത്തറിലെ നയതന്ത്ര പ്രതിനിധികളെ 48 മണിക്കൂറിനകം തിരികെ വിളിക്കുമെന്ന് ബഹ്‌റിനും വ്യക്തമാക്കി.

എന്നാല്‍ നയതന്ത്ര ബന്ധം വിച്ഛേദിച്ച ഗള്‍ഫ് രാജ്യങ്ങളുടെ നടപടി ഖത്തർ തള്ളി. നടപടി നിരാശാജനകമെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഉപരോധം ബാധിക്കില്ലെന്നും ഖത്തര്‍ വ്യക്തമാക്കി.