ഇതിനിടെ ഉറി ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌ക്കര്‍ എ തയ്ബ ഏറ്റെടുത്തതായുള്ള പോസ്റ്ററുകള്‍ പാകിസ്ഥാനില്‍ നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘത്തിലുണ്ടായിരുന്ന സീതാറാം യെച്ചൂരി കഴിഞ്ഞ മാസം നാലിന് വിഘടനവാദി നേതാവ് സയിദ് അലി ഷാ ഗിലാനിയുടെ വീട്ടിലെത്തിയെങ്കിലും വീടിനകത്തു കയറാന്‍ കഴിഞ്ഞിരുന്നില്ല. ബുര്‍ഹന്‍വാണിയുടെ വധത്തിനു ശേഷം ഇതാദ്യമായി ചര്‍ച്ചയ്ക്ക് ഗിലാനി തയ്യാറായി. മുന്‍ വിദേശകാര്യമന്ത്രി യശ്വന്ത് സിന്‍ഹ, മുന്‍ വിവരാവകാശ കമ്മീഷണര്‍ വജാഹത്ത് ഹബീബുള്ള തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് ശ്രീനഗറിലെ ഹൈദര്‍പൊരയിലെ വസതിയില്‍ എത്തി ഗിലാനിയുമായി ചര്‍ച്ച നടത്തിയത്. സ്വന്തം നിലയ്ക്കാണ് എത്തിയതെന്നും സര്‍ക്കാര്‍ നിയോഗിച്ചതല്ലെന്നും ചര്‍ച്ച സൗഹൃദപരമായിരുന്നു എന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.

കേന്ദ്രസര്‍ക്കാരും ബിജെപിയും സിന്‍ഹയുടെ നീക്കവുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയെങ്കിലും ഇരുപക്ഷവും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവുന്നു എന്നാണ് സൂചന. യശ്വന്ത് സിന്‍ഹയുമായുള്ള ചര്‍ച്ചയ്ക്ക് അവസരം ഒരുക്കാന്‍ മിര്‍വായിസ് ഉമര്‍ ഫറൂക്കിനെ ഇന്നലെ ജയിലില്‍ നിന്ന് വീട്ടിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ ഇരുപത് സൈനികര്‍ മരിച്ച ഉറി ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്‌ക്കര്‍ എ തയിബ ഏറ്റെടുത്തു എന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകള്‍ പാകിസ്ഥാനില്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ആര്‍എസ് പുര, നൗഷേര മേഖലകളില്‍ പാകിസ്ഥാന്‍ ഇന്ന് നടത്തിയ വെടിവെയ്‌പ്പില്‍ അഞ്ചു ഗ്രാമീണര്‍ക്ക് പരിക്കേറ്റു. അതേസമയം ഇന്ത്യയാണ് വെടിവയ്ചത് എന്നാരോപിച്ച് പാകിസ്ഥാന്‍ ഇസ്ലാമാബാദിലെ ഇന്ത്യ ഹൈക്കമ്മീഷറെ വിളിച്ചു വരുത്തി പ്രതിഷേധിച്ചു.