വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ഹിന്ദുക്കളെ തീവ്രവാദികളെന്നാണ് രാഹുല്‍ ഗാന്ധി വിശേഷിപ്പക്കാറെന്ന് യോഗി ആദിത്യനാഥ്

റായ്പൂര്‍: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഏറ്റവും വലിയ തടസമായി നില്‍ക്കുന്നത് കോണ്‍ഗ്രസെന്നും കോണ്‍ഗ്രസ് ഉള്ളടത്തോളം കാലം ഹിന്ദുക്കളുടെ അഭിമാനം സംരക്ഷിക്കപ്പെടില്ലെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചത്തീസ്ഗഡിലെ ദര്‍ഗ് ജില്ലയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. 

അയോദ്ധ്യ തര്‍ക്ക ഭൂമികേസില്‍ വാദം കേള്‍ക്കുന്നത് 2019 ലോക്സഭ തെരഞ്ഞെടുപ്പ് വരെ നീട്ടിവക്കാന്‍ ഒരു വശത്ത് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബില്‍ ഹര്‍ജി സമര്‍പ്പിച്ചു. രാമക്ഷേത്രം പണിയുന്നതില്‍ കാലതാമസം വരുത്തുവാനാണിത്. എന്നാല്‍ മറുവശത്ത് രാഷ്ട്രീയ നേട്ടത്തിനായി രാഹുല്‍ ഗാന്ധി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനം കാപട്യമാണെന്നാണ് യോഗി ആദിത്യനാഥിന്‍റെ ആരോപണം.

വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ഹിന്ദുക്കളെ തീവ്രവാദികളെന്നാണ് രാഹുല്‍ ഗാന്ധി വിശേഷിപ്പക്കാറ്. തീവ്രവാദ സംഘടനയായ ലക്ഷകര്‍ ഇ ത്വയ്ബയില്‍ നിന്നല്ല മറിച്ച് ഹിന്ദുക്കളില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നാണ് അമേരിക്കന്‍ അംബാസിഡറോട് രാഹുല്‍ ഗാന്ധി പറഞ്ഞത്. ലോക സാഹോദര്യത്തിന് അടിത്തറ പാകിയത് ഹിന്ദുക്കളാണ്. അവരെ തീവ്രവാദികളെന്ന് മുദ്രകുത്തുന്നത് രാജ്യത്തെ 132 കോടി ജനങ്ങളെ അപമാനിക്കുന്നതാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.