യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഉത്തര്‍പ്രദേശില്‍ 1400ലധികം പൊലീസ് ഏറ്റുമുട്ടലുകള്‍ക്കാണ് ഉത്തരവിട്ടത്.

ലക്നൗ: വ്യാജ ഏറ്റുമുട്ടല്‍ ആരോപണങ്ങള്‍ക്കിടെ മുന്‍ സര്‍ക്കാറിന്റെ കാലത്തെ വര്‍ഗ്ഗീയ കലാപങ്ങള്‍ പുനഃപരിശോധിക്കാന്‍ യോഗി സര്‍ക്കാറിന്റെ തീരുമാനം. രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാനാണ് യോഗി സര്‍ക്കാറിന്റെ നീക്കമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഉത്തര്‍പ്രദേശില്‍ 1400ലധികം പൊലീസ് ഏറ്റുമുട്ടലുകള്‍ക്കാണ് ഉത്തരവിട്ടത്. ക്രിമിനലുകളെ ഉന്മൂലം ചെയ്യാനെന്ന പേരില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ നിരപരാധികളായ നൂറുകണക്കിന് ദളിത്-മുസ്ലീം വിഭാഗങ്ങക്കാരുടെ ജീവന്‍ പൊലിഞ്ഞു. എന്‍കൗണ്ടര്‍ രാജാണ് നിലനില്‍ക്കുന്നതെന്ന കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളുടെ പരാതികള്‍ക്കിടെയിലാണ് പുതിയ നീക്കം. നിലവിലെ പൊലീസ് ഏറ്റുമുട്ടലുകള്‍ പരിശോധിക്കുന്നതിന് പകരം 2017 ഫെബ്രുവരി വരെയുള്ള മുന്‍ സര്‍ക്കാറിന്റെ കാലത്തെ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുടെയും കൂട്ടപാലായനങ്ങളുടെയും കണക്ക് സമര്‍പ്പിക്കാന്‍ ഡി.ജി.പിയോട് സ്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആഭ്യന്ത്ര സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് കുറ്റകൃത്യങ്ങളുടെ കണക്കെടുപ്പിനുള്ള ഉത്തരവ് യോഗി സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. അതേസമയം മുന്‍ സര്‍ക്കാറിന്റെ ചുമലില്‍ ആരോപണം ഉയര്‍ത്തി വ്യാജ ഏറ്റമുട്ടലുകള്‍ ന്യായീകരിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് സമാജ്വാദി പാര്‍ട്ടി ആരോപിച്ചു.