ഹോട്ടലുകളില്‍ ജോലിക്ക് നിന്ന്, മോബൈല്‍ മോഷ്ടിക്കുന്ന യുവാവ് പിടിയില്‍
- മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് 18 മാസത്തെ ജയിൽവാസത്തിനു ശേഷം അടുത്തിടെ പുറത്തിറങ്ങിയ ഇയാൾക്കെതിരെ പേട്ട, നെടുമങ്ങാട്, പാലോട്, ബാലരാമപുരം എന്നീ സ്റ്റേഷനുകളിലും എറണാകുളം ജില്ലയിലെ പോലീസ് സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്.
തിരുവനന്തപുരം: ജില്ലയിലെ വിവിധയിടങ്ങളിലെ ഹോട്ടലുകളിൽ പാചകക്കാരനായി ജോലിക്ക് കയറി, അവിടെ നിന്നും വില കൂടിയ മൊബൈലുകളും പണവും കവർന്ന് കടന്നു കളയുന്ന യുവാവിനെ നേമം പോലീസ് പിടികൂടി. വെളളായണി ജംഗ്ഷനിലെ ഒരു ഹോട്ടലിൽ സമാന രീതിയിൽ നടന്ന മോഷണത്തിന്‍റെ അന്വേഷണത്തിലാണ് റസ്സൽ പുരം വേട്ടമംഗലം ഭഗവതിവിലാസം വീട്ടിൽ മോഹനചന്ദ്രൻ മകൻ രതീഷ് കുമാർ (34)നെ നേമം പോലീസ് അറസ്റ്റ് ചെയ്തത്. വിലപിടിപ്പുള്ള നിരവധി മൊബൈലുകളും പണവും ഇയാളിൽ നിന്ന് കണ്ടെടുത്തു.
മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് 18 മാസത്തെ ജയിൽവാസത്തിനു ശേഷം അടുത്തിടെ പുറത്തിറങ്ങിയ ഇയാൾക്കെതിരെ പേട്ട, നെടുമങ്ങാട്, പാലോട്, ബാലരാമപുരം എന്നീ സ്റ്റേഷനുകളിലും എറണാകുളം ജില്ലയിലെ പോലീസ് സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്. ഫോർട്ട് അസി. പോലീസ് കമ്മീഷണർ ജെ.കെ.ദിനിലിന്‍റെ നിർദ്ദേശാനുസരണം നേമം ഇൻസ്പെക്ടർ കെ.പ്രദീപ്, എസ്.ഐ.മാരായ എസ്.എസ്.സജി, സഞ്ചു ജോസഫ്, ബിജു, സിവിൽ പോലീസ് ഓഫീസർമാരായ ബിമൽ മിത്ര, ഗിരി, പത്മകുമാർ, ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.