തിരുവനന്തപുരം: പെൺവേഷം ധരിച്ചു വീടുകളുടെ പരിസരങ്ങളിൽ സംശയാസ്പദമായ സാഹചര്യത്തില്‍ ചുറ്റിക്കറങ്ങിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചു. നെടുമങ്ങാട് മാർക്കറ്റിനു പുറകിൽ പഴവിള പ്രദേശങ്ങളിലാണു കഴിഞ്ഞ ദിവസം യുവാവിനെ കണ്ടത്. ചുരിദാറിന്റെ ടോപ് മാത്രം ധരിച്ചു വളകളും മാലയും കമ്മലും മൂക്കുത്തിയും അണിഞ്ഞായിരുന്നു യുവാവിന്റെ വരവ്.

സംശയം തോന്നിയ നാട്ടുകാർ യുവാവിനെ തടഞ്ഞു ചോദ്യം ചെയ്യുന്നതിനിടയിൽ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന നാട്ടുകാർ യുവാവിനെ അന്താരാഷ്ട്ര മാർക്കറ്റ് വളപ്പിനുള്ളിൽ നിന്നു പിടികൂടി നെടുമങ്ങാട് പൊലീസിനു കൈമാറി. പിടിച്ചുപറി, മോഷണം, കുട്ടികളെ തട്ടിക്കൊണ്ടു പോകൽ തുടങ്ങിയവയ്ക്കായിരിക്കും ഇയാൾ പെൺവേഷം ധരിച്ചു വന്നതെന്നാണു നാട്ടുകാരുടെ സംശയം.

വെള്ളയണി വണ്ടിത്തടം യക്ഷിയമ്മൻ കോവലിനു സമീപം പാപ്പാംകോട് സ്റ്റീഫന്റെ മകൻ അജേഷ് (29)ആണു പൊലീസ് കസ്റ്റഡിയിലായത്. ചോദ്യംചെയ്യലിൽ ഇയാൾക്കു മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഇന്നലെ അജേഷിനെ നെടുമങ്ങാട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. ഈ യുവാവിനെ തിരുവനന്തപുരം മാനസികരോഗ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിൽസയ്ക്കു വിധേയമാക്കാൻ മജിസ്ട്രേറ്റ് ഉത്തരവിട്ടു. ഇതിനെ തുടർന്നു യുവാവിനെ പൊലീസ് വൈകിട്ടു മാനസികരോഗ ആശുപത്രിയിൽ എത്തിച്ചു.