വില്‍പ്പനയ്ക്ക് കൊണ്ടുവന്ന 2640 കവര്‍ ഹാന്‍സ് പിടികൂടി

ആലപ്പുഴ: സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തി വന്നിരുന്ന യുവാവിനെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. പരുമല കോട്ടയ്ക്കല്‍ മാലികോളനിയില്‍ ജീജോ ജോസഫി (32) നെയാണ് മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് കുരട്ടിക്കാട് ഈസ്റ്റ് വെല്‍ഫയര്‍ സ്‌കൂളിനു സമീപം വെള്ളമാരുതി കാറില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്ന് വില്‍പ്പന നടത്തുന്നതിനിടയില്‍ മാന്നാര്‍ എസ് ഐ മഹേഷ്, എ എസ്. ഐ റജുഖാന്‍, മുഹമ്മദ് സാലി, ജയകുമാര്‍, ശരത്ത് ഡ്രൈവര്‍ ബഷീര്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. 

കാറില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവന്ന 2640 കവര്‍ ഹാന്‍സും, 84 കവര്‍ കൂള്‍ ഉല്‍പ്പന്നങ്ങളും കാറും ഉള്‍പ്പടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഈ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് ഒന്നര ലക്ഷം രൂപയോളം വില വരും. വര്‍ഷങ്ങളായി പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തി വരുന്ന ഇയാള്‍ ചെങ്ങന്നൂര്‍, പുളിക്കീഴ് പോലിസ് സ്റ്റേഷനകളില്‍ സ്ത്രീ പീഡന കേസുകളിലും പ്രതിയാണ്. പീഡന കേസില്‍ കോടതി 10 വര്‍ഷത്തെക്ക് തടവ് ശിക്ഷ വിധിച്ചെങ്കിലും അപ്പില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ കച്ചവടം നടത്തി വരികയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.