Asianet News MalayalamAsianet News Malayalam

വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍റെ മരണത്തില്‍ ദുരൂഹത; നടന്‍ ബാബുരാജിന്‍റെ ബന്ധം അന്വേഷിക്കണമെന്ന് ബന്ധുക്കള്‍

youth found dead in pond relatives suspect mystery
Author
First Published Jan 3, 2018, 8:36 PM IST

കോട്ടയം: പുതുവര്‍ഷ പുലരിയില്‍ ഇലവീഴാപൂഞ്ചിറയില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ യുവാവിനെ ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഇരുട്ടുകാനം കമ്പിലൈന്‍ തറമുട്ടത്തില്‍ സണ്ണിയുടെ മകന്‍ നിധിന്‍ മാത്യൂ (29)വിന്റെ ജഡമാണ് മൂക്കില്‍ നിന്നും രക്തം വാര്‍ന്ന നിലയില്‍ ഇന്നലെ പുലര്‍ച്ചെ ഫയര്‍ഫോഴ്‌സ് സംഘം കണ്ടെടുത്തത്. മുഖത്ത് പോറലുകളും കാണപ്പെട്ടിരുന്നു. നടന്‍ ബാബുരാജുമായി വസ്തു തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് ബാബുരാജിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച വ്യക്തിയാണ് സണ്ണി. അതുകൊണ്ട് തന്നെയാണ് നിധിന്‍ മാത്യുവിന്റെ മരണത്തില്‍ ദുരൂഹതകള്‍ നിറയുന്നത്. സംഭവത്തില്‍ ബാബുരാജിന്റെ ബന്ധവും വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

വസ്തു ഇടപാടുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം നില നില്‍ക്കെ തന്റെ വസ്തുവിനോട് ചേര്‍ന്നുള്ള കുളം ശചീകരിക്കാനെത്തിയപ്പോള്‍ കശപിശമൂത്ത് കയ്യാങ്കളിയിലെത്തുകയും സണ്ണി ബാബുരാജിനെ വെട്ടി പരിക്കേല്‍പ്പിക്കുയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബുരാജ് ആഴ്ചകളോളം നീണ്ട ചികത്സയ്‌ക്കൊടുവിലാണ് സുഖം പ്രാപിച്ചത്. സംഭവത്തില്‍ സണ്ണിയെ പൊലീസ് അറസ്റ്റുചെ്തിരുന്നു. ഒരുമാസത്തോളം നീണ്ട ജയില്‍ വാസത്തിന് ശേഷം കോടതിയില്‍ നിന്നും ജാമ്യം നേടിയാണ് ഇയാള്‍ പുറത്തിറങ്ങിയത്.

ഈ സംഭവത്തിന്റെ വൈരാഗ്യത്തില്‍ ബാബുരാജിന്റെ ഇടപെടലിനെത്തുടര്‍ന്ന് ആരെങ്കിലും നിധിനെ അപായപ്പെടുത്തിയോ എന്നാണ് വീട്ടുകാരുടെ സംശയം. മൃതദേഹത്തില്‍ കണ്ട പരിക്കുകളും മൂക്കില്‍ നിന്നുള്ള രക്ത പ്രവാഹവുമായിരുന്നു വീട്ടുകാരുടെ ഇത്തരത്തിലുള്ള സംശയത്തിന് മുഖ്യ കാരണം. മേലുകാവ് എസ് ഐ കെ. റ്റി സന്ദീപിനോട് വീട്ടുകാര്‍ തങ്ങളുടെ സംശയങ്ങള്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പൊലീസ് സര്‍ജ്ജനാണ് മൃതദ്ദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്

Follow Us:
Download App:
  • android
  • ios