ബെംഗളുരു. ഇരുപത്തൊമ്പതുകാരനായ സോഫ്റ്റ്‍വെയര്‍ എഞ്ചിനിയറെ കാണാതായി. ബെംഗളുരുവില്‍ നിന്നാണ് പട്ന സ്വദേശിയായ അജിതാഭ് കുമാറിനെ കാണാതായത്. ബ്രിട്ടന്‍ ആസ്ഥാനമായുള്ള സോഫ്റ്റ്‍വെയര്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് അജിതാഭ് കുമാര്‍. അജിതാഭ് അടുത്തിടെ ഒ എല്‍ എക്സില്‍ കാര്‍ വില്‍പനയ്ക്ക് പരസ്യം ചെയ്തിരുന്നു. കാര്‍ വാങ്ങാന്‍ ഒരാള്‍ വരുന്നുണ്ട് ഇദ്ദേഹത്തെ കാണാന്‍ പോകുന്നുവെന്നാണ് അവസാനമായി അജിതാഭ് സുഹൃത്തുക്കളോട് പറഞ്ഞത്. 

ഇതിന് ശേഷം അജിതാഭിനെ കാണാതാവുകയായിരുന്നു. വില്‍പനയ്ക്ക് വച്ചിരുന്ന കാറ് ഇതു വരെ കണ്ടെത്താനും സാധിച്ചിട്ടില്ല. അജിതാഭിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണുള്ളത്. ബെംഗളുരുവിലെ വൈറ്റ്ഫീല്‍ഡിലായിരുന്നു അജിതാഭ് സുഹൃത്തിനൊപ്പം താമസിച്ചിരുന്നത്. 2010 മുതല്‍ അജിതാഭ് ബെംഗളുരുവിലാണ് താമസം. ഉന്നത പഠനാവശ്യത്തിനായാണ് അജിതാഭ് കാര്‍ വില്‍പനയ്ക്ക് വച്ചതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. 

ബെംഗളുരു നഗരത്തിന് പുറത്തുള്ള ഗുഞ്ചൂര്‍ മേഖലയില്‍ നിന്നാണ് അജിതാഭിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതെന്നാണ് പൊലീസ് അറിയിക്കുന്നത്. അജിതാഭിന്റെ വാട്ട്സ് ആപ്പ് വിവരങ്ങളും സമൂഹമാധ്യമങ്ങളിലുള്ള ഇടപെടലുകളും പിന്തുടര്‍ന്ന് വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.