കോട്ടയം: വിനോദ സഞ്ചാര കേന്ദ്രത്തില്‍ കാല്‍വഴുതി വീണ് യുവാവ് മരിച്ചു. സംഭവത്തെ തുടര്‍ന്ന് ഈരാറ്റു പേട്ട ഇല്ലിക്കക്കല്ല് വിനോദ് സഞ്ചാര കേന്ദ്രത്തില്‍ സുരക്ഷാ വേലി കെട്ടുമെന്ന് സ്ഥലം സന്ദര്‍ശിച്ച കോട്ടയം കലക്ടര് സി.എ ലത അറിയിച്ചു. 

തിരുവനന്തപുരം സ്വദേശി ജീവന്‍ ജയന്താണ് ഇല്ലിക്കക്കല്ലില്‍ അഞ്ഞൂറ് അടി താഴ്ചയിലേയ്ക്ക് വീണ് മരിച്ചത്. ഏഴു മാസത്തിനിടെ ഇവിടെയുണ്ടായ രണ്ടാമത്തെ ദുരന്തം. വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. കലക്ടറോടും എസ്.പിയോടും വിശദീകരണവും തേടിയിരുന്നു .വിനോദ സഞ്ചാരികള്‍ക്കുള്ള അടിസ്ഥാന സൗകര്യമൊരുക്കാത്തതാണ് അപകടകാരണമെന്ന് വിമര്‍ശനവും ശക്തമാണ് .ഈ പശ്ചാത്തലത്തിലാണ് കലക്ടര്‍ ഇല്ലിക്കക്കല്ലില്‍ എത്തിയത് .

എരുമേലി സ്വദേശി കൊക്കയില്‍ വീണ് മരിച്ചതിന് പിന്നാലെ ഇവിടെ സുരക്ഷാ ജീവനക്കാരനെ നിയോഗിച്ചിരുന്നു . എന്നാല്‍ പിന്നീട് പിന്‍വലിച്ചു . ഡി.ടി.പി.സിയും ഗ്രീന്‍ പീസ് ടൂറിസം പദ്ധതി നടത്തിപ്പുകാരും തമ്മിലുള്ള തര്‍ക്കമാണ് കാരണമെന്നാണ് വിമര്‍ശനം .ചെങ്കുത്തായ കൊക്കകളും പാറക്കെട്ടുകളും ഉള്ള സ്ഥലത്ത് അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ പോലുമില്ല .