തിരുവനന്തപുരം: യുവമോര്‍ച്ച പാലക്കാട് ജില്ലാ സെക്രട്ടറി സജിന്‍രാജിന്റെ മരണത്തില്‍ ദുരൂഹതയെന്ന് മാതാപിതാക്കള്‍. തിരുവനന്തപുരം ആറ്റിങ്ങലിലാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ സജിന്‍രാജിനെ കണ്ടെത്തിയത്. ആറ്റിങ്ങല്‍ എഎസ്‌പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.രാവിലെ ദേശീയപാതയില്‍ ആറ്റിങ്ങല്‍ മാമം പാലത്തിനു സമീപമാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ സജിന്‍രാജിനെ നാട്ടുകാര്‍ കാണുന്നത്.

ഉപേക്ഷിക്കപ്പെട്ട ടാക്‌സി കാറിന് സമീപത്തായി കിടന്ന സജിന്‍രാജിനെ പൊലീസെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചികിത്സയിലിരിക്കെ വൈകീട്ടോടെ സജിന്‍രാജ് മരിച്ചു. രണ്ടു ദിവസമായി ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും മരണത്തില്‍ ദുരൂഹതുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.

അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് സജിന്‍രാജിന്‍റെ ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു. രണ്ട് മാസം മുമ്പ് സജിന്‍ വാടകയ്‌ക്കെടുത്ത തിരുവനന്തപുരം കരമന സ്വദേശിയുടെ കാറാണ് സംഭവസ്ഥലത്തുണ്ടായിരുന്നതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കാറിനുള്ളില്‍ നിന്ന് കന്നാസില്‍ കരുതിയ പെട്രോളും സജിന്‍രാജ് എഴുതിയതെന്നു കരുതുന്ന കത്തും പൊലീസിനു ലഭിച്ചു. നാളെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.