35 ലക്ഷത്തിന്റെ മയക്കുമരുന്നുമായി സിംബാബെന് യുവതി പിടിയില്‍
റിബണുകള്‍ കൊണ്ട് അലങ്കരിച്ച നിലയിലുള്ള പാക്കറ്റ് പുറത്തെടുത്ത് നാര്‍ക്കോട്ടിക് ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റ് ഉപയോഗിച്ച് പരിശോധിച്ചതോടെ മയക്കുമരുന്നിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു.
ദില്ലി : ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 35 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി വിദേശ യുവതി പിടിയിലായി. അഞ്ച് കിലോ മയക്കുമരുന്നുമായി സിംബാബ്വെ സ്വദേശി ബ്ലസിംഗ് മുനെറ്റ്സിയാണ് പിടിയിലായത്. വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്. എഫ് ഉദ്ദ്യോഗസ്ഥര്‍ പതിവ് പരിശോധന നടത്തുന്നതിനിടെയാണ് ഇവരുടെ ബാഗില്‍ നിന്ന് സംശയകരമായ നിലയില്‍ പ്ലാസ്റ്റിക് പാക്കറ്റുകള്‍ കണ്ടെത്തിയത്. റിബണുകള്‍ കൊണ്ട് അലങ്കരിച്ച നിലയിലുള്ള പാക്കറ്റ് പുറത്തെടുത്ത് നാര്‍ക്കോട്ടിക് ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റ് ഉപയോഗിച്ച് പരിശോധിച്ചതോടെ മയക്കുമരുന്നിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ഇത്തരത്തിലുള്ള 40 പാക്കറ്റുകളാണ് ഇവരുടെ ബാഗിലുണ്ടായിരുന്നത്. എത്യോപ്യന്‍ തലസ്ഥാനമായ അഡ്ഡിസ് അബാബെയിൽനിന്നാണ് ഇവര്‍ ദില്ലിയിലെത്തിയത്. യുവതിയെ നാര്‍ക്കോട്ടിങ് കണ്ട്രോള് ബ്യൂറോ കസ്റ്റഡിയിലെടുത്തു.