ഹിറ്റ്‍ലറുടെ അഹന്തയ്‌ക്ക് മറുപടി നല്‍കിയ ജെസ്സി ഓവന്‍സിന്റെ പേരിലാണ് 1936 ബെര്‍ലിന്‍ ഒളിംപിക്സ് ഓര്‍മ്മിക്കപ്പെടുന്നത്. ഇന്ത്യന്‍ ഇതിഹാസം ധ്യാന്‍ചന്ദിനെയും ഹിറ്റ്‍ലറെയും കൂട്ടിയിണക്കിയും സത്യമോ മിഥ്യയോ എന്നറിയാത്തൊരു കഥ പറഞ്ഞു പാട്ടായിട്ടുണ്ട്. ഹിറ്റ്‌ലറെയും ജെസി ഓവന്‍സിനെയും ദൈവത്തെയും കൂട്ടിയിണിക്കി സുഭാഷ് ചന്ദ്രന്‍ എഴുതിയ കഥയാണ് ദൈവം ജെസി ഓവന്‍സിന് കൈകൊടുക്കുന്നു.
കഥയിലെ വാക്കുകളിലേക്ക്- "പുരുഷായുസ്സിന്റെ ദീര്‍ഘ ദൂരം കഴിഞ്ഞ് വന്ന ക്ഷീണവും കിതപ്പും പുറത്തുകാട്ടാതെ ജെസ്സി ദൈവത്തെ നോക്കി ചിരിച്ചു. കാപ്പിരി മുഖത്ത് വെളുത്ത പല്ലുകള്‍ വിരിയുന്നതിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ദൈവം ഹസ്തദാനത്തിന് കൈനീട്ടി. ഒരു നിമിഷം ഓവന്‍സ് സംശയിച്ചു.
അന്ന് ജെസി ഓവന്‍സിന്റെ ദിവസമായിരുന്നു. നൂറു മീറ്ററിലും ഇരുന്നൂറു മീറ്ററിലും 400 മീറ്റര്‍ റിലേയിലും സ്വര്‍ണം. ഒന്ന് രണ്ട് മൂന്ന്. വിജയപീഠത്തില്‍ മറ്റു ജേതാക്കള്‍ക്കൊക്കെ ഹിറ്റ്‌ലര്‍ കൈകൊടുത്തത് താന്‍ കണ്ടതാണ്. തനിക്ക് നേരെ അദ്ദേഹത്തിന്റെ കുറിയ കൈ നീണ്ടതേയില്ല. കണ്‍മുന്നില്‍ സ്വന്തം ടീമിനെ തറപറ്റിച്ച ഇന്ത്യന്‍ ഹോക്കി ഇതിഹാസം ധ്യാന്‍ചന്ദിനെ ഹിറ്റ്‍ലര്‍ സ്വന്തം മുറിയിലേക്ക് വിളിപ്പിച്ചുവെന്നൊരു കഥയും പറഞ്ഞു കേള്‍ക്കുന്നുണ്ട്.
അത് ഇങ്ങനെ
ഡോറില്‍ മുട്ടുന്ന ശബ്ദം.
ഹിറ്റലര്‍: വരൂ, ധ്യാന്‍ചന്ദ് അല്ലെ?
ധ്യാന്‍ചന്ദ്: അതെ.
ഹിറ്റ്‌ലര്‍: താങ്കള്‍ ഇന്ത്യയില്‍ എന്ത് ജോലിയാണ് ചെയ്യുന്നത്
ധ്യാന്‍ചന്ദ്: ഞാനൊരു പട്ടാളക്കാരനാണ്
ഹിറ്റ്ലര്‍: താങ്കളുടെ റാങ്ക് എന്താണ്?
ധ്യാന്‍ ചന്ദ്: ലാന്‍സ് നായിക്.
ഹിറ്റ്‌ലര്‍:ജര്‍മ്മനിയിലേക്ക് വരൂ. ഞാന്‍ നിങ്ങളെയൊരു ഫീല്‍ഡ് മാര്‍ഷലാക്കാം .
ധ്യാന്‍ചന്ദ്:ഞാന്‍ എന്റെ മാതൃരാജ്യത്തില്‍ സംതൃപ്തനാണ്.
ജെസി ഓവന്‍സിന്റെ കഥയിലും ധ്യാന്‍ചന്ദിന്റെ കഥയിലും എത്രമാത്രം സത്യമുണ്ട് എന്നത് നമുക്ക് അറിയില്ല. പക്ഷെ ഒരു കാര്യം അറിയാം ഇതിഹാസതുല്യമായ മികവ് അവരിരുവരും ബെര്‍ലിനില്‍ കാഴ്ച വച്ചു. അതിന് മുകളിലാണ് എല്ലാ കഥകളും മെനയപ്പെട്ടത്.

