റിയോ ഡി ജനീറോ: ഒളിംപിക്സ് ഹോക്കിയില്‍ അര്‍ജന്റീനക്ക് സ്വര്‍ണം. ആവേശകരമായ കലാശപ്പോരില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ബെല്‍ജിയത്തെയാണ്അര്‍ജന്റീന തകര്‍ത്തത്.അവസാന സെക്കന്‍ഡ് വരെ സമനില ഗോളിനായി ബെല്‍ജിയം ആഞ്ഞുപൊരുതിയെങ്കിലും കളി തീരാന്‍ എട്ടുസെക്കന്‍ഡ് ബാക്കിയിരിക്കെ അര്‍ജന്റീന സ്വര്‍ണമുറപ്പിച്ച നാലാം ഗോള്‍ നേടി.

ഒളിംപിക്സ് ഹോക്കിയില്‍ അഞ്ചാം സ്ഥാനത്തെത്തിയതായിരുന്നു അര്‍ജന്റീനയുടെ ഇതിന് മുമ്പത്തെ ഏറ്റവും മികച്ച പ്രകടനം. തോറ്റെങ്കിലും 1920ല്‍ ആന്റവെര്‍പ്പില്‍ വെങ്കലം നേടിയിട്ടുള്ള ബെല്‍ജിയത്തിന്റെ വെള്ളിത്തിളക്കം അവരുടെയും ഏറ്റവും മികച്ച നേട്ടമാണ്. നെതര്‍ലന്‍ഡ്സിനെ തോല്‍പിച്ച ജര്‍മനി വെങ്കലം നേടി. നിശ്ചിത സമയത്ത് (1-1) സമനില പാലിച്ച മത്സരത്തില്‍ ഷൂട്ടൗട്ടിലായിരുന്നു(4-3) ജര്‍മന്‍ ജയം.

ചരിത്രത്തിലാദ്യമായി ഒളിംപിക് ഫൈനലിലിനിറങ്ങിയ രണ്ട് ടീമുകള്‍. പക്ഷെ കളിക്കളത്തില്‍ വീറും വാശിക്കും ഒരു കുറവുമുണ്ടായില്ല. മത്സരത്തിന്റെ തുടക്കത്തില്‍തന്നെ ബെല്‍ജിയം മുന്നിലെത്തി.വൈകാതെ ക്യാപ്റ്റന്‍ പെഡ്രോ ഇബാറയിലൂടെ അര്‍ജന്റീന തിരിച്ചടിച്ചു. ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കും മുമ്പ് തന്നെ ലീഡും നേടി. തിരിച്ചുവരാനുള്ള ബെല്‍ജിയത്തിന്റെ ശ്രമം ഫലം കണ്ടത് മൂന്നാം ക്വാര്‍ട്ടര്‍ തീരുന്നതിന് തൊട്ട് മുമ്പ്.

പക്ഷെ ഒപ്പമെത്താന്‍ അത് മതിയായിരുന്നില്ല. ഗോള്‍ കീപ്പറെറെ പോലും പിന്‍വലിച്ച് ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടിയിട്ടും ആദ്യ ഒളിംപിക് സ്വര്‍ണംനേടാന്‍ ബെല്‍ജിയത്തിനായില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ട അര്‍ജന്റീക്ക് സ്വര്‍ണം.