പറഞ്ഞു കേട്ടും പഴകിയതാണെങ്കിലും ബ്രസീല്‍ - ജര്‍മനി ഫുട്‌ബോള്‍ മത്സരത്തിന്റെ പ്രിവ്യൂ രണ്ട് വര്‍ഷം മുമ്പത്തെ ബെലോ ഹൊറിസോണ്ടയിലെ 7 - 1ന്റെ തോല്‍വിയും അതിന് പകരം വീട്ടാനുള്ള ബ്രസിലീന്റ ശ്രമങ്ങളും വച്ച് തുടങ്ങാതെ നിര്‍വാഹമില്ല. കാരണം ലോക ഫുട്‌ബോളിനെ അത്രമേല്‍ പിടിച്ച് കുലുക്കിയതാണ് ബ്രസീലിന്റെ അന്നത്തെ പരാജയം. അതിന് ശേഷം ബ്രസീലിയന്‍ ഫുട്‌ബോളിന്റെ പോക്ക് താഴേക്കായിരുന്നു. ജര്‍മനിയാകെട്ടെ ലോക ചാംപ്യന്‍ പട്ടവുമായി മുന്നോട്ട് കുതിക്കുന്നു. അഞ്ചു തവണ ലോക ചാംപ്യന്‍മാരായിട്ടും ഒളിംപിക് സ്വര്‍ണം നേടാന്‍ മഞ്ഞപ്പടക്ക് ഇതുവരെ കഴിഞ്ഞിട്ടുമില്ല. ജര്‍മനിയോട് പകരം വീട്ടി ആദ്യ ഒളിംപിക് സ്വര്‍ണം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു ജനതയെ കണ്ണീരിലാഴ്ത്തിയ അതേ മാരക്കാനയില്‍ രാജ്യത്തിന് വേണ്ടി ആര്‍ത്തിലമ്പുന്ന സ്വന്തം കാണികള്‍ക്ക് മുന്നില്‍ നെയ്മര്‍ക്കും കൂട്ടര്‍ക്കും ജയിച്ചേ തീരു. ഇനിയുമൊരു ഫൈനല്‍ തോല്‍വി. അതും ജര്‍മനിക്കെതിരെ, ഫുട്‌ബോള്‍ ജീവശ്വാസം പോലെ വികാരമായ നാട്ടില്‍ അതെങ്ങനെ സ്വീകരിക്കപ്പെടുമെന്ന് പറയാനാകില്ല. നെയ്‌മറടക്കം ഇരു ടീമിലെയും ഒരാള്‍ പോലും ലോകകപ്പ് സെമി കളിച്ചപ്പോള്‍ ഉണ്ടായിരുന്നില്ല. ലുവാന്‍, ഗബ്രിയേല്‍ ജീസസ്, എന്നീ രണ്ട് യുവതാരങ്ങള്‍ നെയ്മര്‍ക്ക് നല്‍കുന്ന പിന്തുണയിലാണ് ബ്രസീലന്റെ പ്രതീക്ഷ. ജര്‍മനിയാകട്ടെ കൃത്യമായ ആസൂത്രണം നടത്തി അത് നടപ്പാക്കുന്നതില്‍ വിജയിക്കാറുള്ളവരും. ഒരു ഗോള്‍ പോലും വഴങ്ങാത്ത പ്രതിരോധ നിരയാണ് ഇരു ടീമിന്റെയും. ഫുട്‌ബോളില്‍ ഒളിംപ്ക് സ്വര്‍ണം അത്ര വലിയ നേട്ടമൊന്നുമല്ലെങ്കിലും ആരാധകരുടെയും കളിക്കാരുടെ തന്നെയും നെഞ്ചിലെ നീറ്റല്‍ കുറക്കാന്‍ നെയ്‌മര്‍ക്കും സംഘത്തിനും ഇത്തവണ അത് കൂടിയേ തീരു. പക്ഷെ ജര്‍മന്‍ മതില്‍ പൊളിക്കുക ഒട്ടും എളുപ്പമാവുകയുമില്ല.